ഉളവുകോട് പാറക്വാറിയിലെ ജലം കൃഷിയിടങ്ങളിലേക്ക് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും
കൊല്ലം ജില്ലയിൽ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളവുകോട് പാറക്വാറിയിലെ ജലം കൃഷിയ്ക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന പദ്ധതിയ്ക്ക് ശനിയാഴ്ച (21-10-2023) തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ കരീപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഹരിത തീർത്ഥം‘ പദ്ധതി ബഹു. സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഉളവുകോട് പാറക്വാറി പരിസരത്ത് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ അധ്യക്ഷത വഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് വിഡിയോ പ്രകാശനം നിർവഹിക്കും. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശോഭ സ്വാഗതം പറയും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, വാർഡ് മെമ്പർ സി.ജി. തിലകൻ, അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെലൂരി ഐ.എഫ്.എസ്., തുറമുഖ വകുപ്പ് ഹൈഡ്രോഗ്രാഫിക് ചീഫ് ഹൈഡ്രോഗ്രാഫർ ജിറോഷ്കുമാർ വി., ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.പി. സജി ജോൺ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കും.
ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്ന മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനമാണ് കരീപ്ര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിത തീർത്ഥം പദ്ധതി. ഉളവുകോട് വാർഡിൽ സ്ഥിതി ചെയ്യുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറക്വാറിയിലെ ജലം സോളാർ പമ്പ് ഉപയോഗിച്ച് ചെറുചാലുകളിലൂടെ സമീപത്തുള്ള തലക്കുളത്തിലേക്കും തോടുകളിലേക്കും ഒഴുക്കുകയും ഉളവുകോട്, വാക്കനാട്, നെടുമൺകാവ്, കൊടിക്കോട്, ഏറ്റുവായ്ക്കോട് എന്നീ അഞ്ചു വാർഡുകളിൽ മുഖ്യമായും കൃഷിയ്ക്ക് പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. കൂടാതെ 40 ഏക്കർ നെൽവയലുകളിൽ കൃഷി നടത്താനും ഭൂഗർഭ ജലവിതാനം നിലനിർത്തി വരൾച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിർത്താനും പദ്ധതിയിലൂടെ കഴിയും. പൂർണ്ണമായും ഹരിത ഊർജ്ജത്തിലൂടെ നടപ്പാക്കുന്ന പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അനെർട്ടാണ് പദ്ധതി പ്രവർത്തനത്തിനായുള്ള സോളാർ പ്ലാന്റും പമ്പുസെറ്റും ഇതിനായി സ്ഥാപിച്ചത്. സംസ്ഥാന ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ സഹായത്തോടെ പാറക്വാറിയിൽ പൂർണമായും ബാതിമെട്രി സർവേ നടത്തി ജലത്തിന്റെ അളവും നിർണയിച്ചിട്ടുണ്ട്.