വാര്‍ത്തകള്‍

23
Dec

ഹരിത കേരളം മിഷൻ – കേരളം മണ്ണിലേക്കിറങ്ങുകയാണ്- മുഖ്യമന്ത്രി

കേരളം മണ്ണിലേക്ക് ഇറങ്ങുകയാണ്. ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും ഒരു വികസന പ്രവര്‍ത്തനമെങ്കിലും ശുചിത്വം, ജലസംരക്ഷണം, കൃഷിവികസനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ആരംഭിക്കും. സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ നടക്കും. കുട്ടികള്‍ മുതല്‍ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വ്യക്തികള്‍വരെ വികസനപ്രവര്‍ത്തനങ്ങളില്‍ അണിനിരക്കുന്നുണ്ട്.

പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്ത് നമുക്കുണ്ട്. ദേശീയതലത്തില്‍ത്തന്നെ അഭിമാനിക്കാവുന്ന അതിജീവനശേഷിയും ഗുണമേന്മയുമുള്ള മനുഷ്യസമ്പത്തുണ്ട്. അതിവേഗം മാറുന്ന ജീവിതശൈലിയും വര്‍ധിക്കുന്ന ഉപഭോഗ ആവശ്യങ്ങളും പ്രകൃതിയുടെയും ജീവിതത്തിന്റെയും സമനില തെറ്റിക്കുന്നു. അവശേഷിക്കുന്ന പച്ചപ്പിന്‍റെ ഉറപ്പില്‍ കാലാവസ്ഥാവ്യതിയാനം പോലെയുള്ള ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങളെ നേരിടാനാകില്ല. ഗതകാല കാര്‍ഷികസമൃദ്ധിയുടെ സ്മരണയില്‍മാത്രം മുന്നോട്ടുപോകാനാകില്ല. നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ കാലത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുമുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം.

ആ മഹായത്നത്തിന് നേതൃത്വം കൊടുക്കുകയെന്ന കടമയാണ് സര്‍ക്കാര്‍ രൂപംനല്‍കിയ ഹരിതകേരളം മിഷന്‍ നിര്‍വഹിക്കുക. വരുംതലമുറയ്ക്ക് എല്ലാ നന്മകളോടെയും ഈ നാടിനെ കൈമാറണമെന്ന ബോധ്യത്തില്‍നിന്നാണ് മിഷന്‍ രൂപംകൊണ്ടത്. വായു- ഖര-ജല മലിനീകരണം മണ്ണും വായുവും വിഷമയമാക്കുന്നു. രോഗാണുക്കളും പകര്‍ച്ചവ്യാധികളും കേരളത്തെയും കീഴടക്കുന്ന കാലം ഉണ്ടാകരുത്. അതുകൊണ്ടാണ് നാടിന്‍റെ പച്ചയും മണ്ണിന്‍റെ നന്മയും ജലത്തിന്‍റെയും വായുവിന്‍റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാപ്രസ്ഥാനംപോലെ ജനകീയ യജ്ഞംതന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ലാഘവത്തോടെ നടപ്പാക്കാവുന്ന പദ്ധതിയാണ് ഇതെന്ന ധാരണ സര്‍ക്കാരിനില്ല. ദീര്‍ഘനാളുകളിലെ തെറ്റായതും അശാസ്ത്രീയവുമായ പ്രകൃതിചൂഷണത്തിലൂടെ തകര്‍ന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണമെങ്കില്‍ വിപുലവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ ഇടപെടലുകള്‍ ആവശ്യമാണ്.

മാലിന്യസംസ്കരണം, ജൈവകൃഷി, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, കീടനാശിനി വിമുക്തകൃഷി, വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കലും വ്യാപ്തി വര്‍ധിപ്പിക്കലും തുടങ്ങിയവ അടിയന്തര ആവശ്യങ്ങളാണ്. ഇവ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാനും ഓരോ പ്രദേശത്തും ഉചിതമായ ഇടപെടല്‍ നടത്താനുമുള്ള പിന്തുണാസംവിധാനമാണ് മിഷന്‍. ജീവിതം സുഗമവും ആസ്വാദ്യകരവുമാക്കാന്‍ സാങ്കേതിക സൌകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ സംസ്കരിക്കണമെന്ന ബോധ്യം ഉണ്ടാകുന്നില്ല. അതിവേഗ നഗരവല്‍ക്കരണത്തിന്‍റെ കൂടി സൃഷ്ടിയാണ് ഗുരുതരമായ മലിനീകരണം. കേരളത്തില്‍ നഗരങ്ങളായി സെന്‍സസ് കണക്കാക്കുന്ന പ്രദേശങ്ങളെടുത്താല്‍ ഭൂവിസ്തൃതിയുടെ 16 ശതമാനം മാത്രമേയുള്ളൂ. എന്നാല്‍, ജനങ്ങളുടെ 50 ശതമാനവും ജീവിക്കുന്നത് ഈ നഗരങ്ങളിലാണ്. വ്യവസായ-വ്യാപാര കേന്ദ്രങ്ങള്‍കൂടിയാണ് ഇവയെന്നതിനാല്‍ പ്ളാസ്റ്റിക്, ഇ-മാലിന്യം, നിര്‍മാണ അവശിഷ്ടങ്ങള്‍ തുടങ്ങി സംസ്കരിക്കാന്‍ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളുടെ കൂനകള്‍ നഗരകേന്ദ്രങ്ങളിലടക്കം കാണാം. ജൈവവും അജൈവവും മാലിന്യവും അപകടകാരിയായ മാലിന്യവും കൈകാര്യംചെയ്യാനുള്ള ശാസ്ത്രീയരീതികള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കില്‍മാത്രമേ വെല്ലുവിളിയെ നേരിടാനാകൂ.

കേരളത്തില്‍ നിരവധി തദ്ദേശഭരണസ്ഥാപനങ്ങളും സംഘടനകളും ഈ മേഖലകളിലെല്ലാം വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ സാമൂഹ്യസംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയുള്ള നാടാക്കി കേരളത്തെ മാറ്റണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വ്യക്തിശുചിത്വത്തെക്കുറിച്ച് സ്വയം ഒരുപാട് അഭിമാനിക്കുന്നവരാണ് കേരളീയര്‍. ഈ നല്ല ശീലം നമുക്ക് നല്‍കിയത് ജലസമൃദ്ധിയാണ്. കാര്‍ഷികസംസ്കൃതിയും ജലത്തിന്‍റെ കനിവുതന്നെ. ജലസ്രോതസ്സുകളുടെ മലിനീകരണവും നികത്തലും കുറയുന്ന മഴയും കടലില്‍ ഒഴുകിച്ചേരുന്ന മഴവെള്ളവും നദികളിലെ മണല്‍വാരലും എല്ലാംചേര്‍ന്ന് ഭീതിദമായ അവസ്ഥയാണ്. 2030 ആകുമ്പോഴേക്കും 64 ശതമാനം അധികജലം കേരളത്തിന് വേണ്ടിവരും. കുടിവെള്ളത്തിന് 29 ശതമാനവും ജലസേചനത്തില്‍ 81 ശതമാനവും അധികജലമാണ് മൂന്നുദശകം കഴിയുമ്പോള്‍ ആവശ്യമായിവരിക. ഹരിതകേരളം മിഷന്‍റെ പ്രധാന ഊന്നല്‍ ജലസ്രോതസ്സുകളെ സംരക്ഷിച്ചും ദുരുപയോഗം തടഞ്ഞും മഴവെള്ളസംഭരണം വ്യാപിപ്പിച്ചും ജലദൌര്‍ലഭ്യത്തെ നേരിടുന്നതിലായിരിക്കും.

കൃഷിയില്‍ കേരളത്തിന് സംഭവിച്ച പിന്നോട്ടുപോക്കിന് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളുണ്ട്. നെല്ലും കപ്പയും പച്ചക്കറികളും സമൃദ്ധമായി വിളയിച്ച നാട് പച്ചക്കറികള്‍ക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതില്‍ നമ്മള്‍ ഖേദിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴും കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും ജീവിതമാര്‍ഗത്തിന് ആശ്രയിക്കുന്നത് കൃഷിയെയാണ്. സംസ്ഥാനത്തിന്‍റെ ജിഡിപിയുടെ നാലിലൊന്ന് കൃഷിയും അനുബന്ധ മേഖലകളുമാണ്. ഒരു ഹെക്ടറില്‍നിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതില്‍ (53000 രൂപ) കേരളമാണ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളത്തിലും കയറ്റുമതിയിലും ഗുണമേന്മയുള്ളത് എന്ന അംഗീകാരവുമുണ്ട്.

കൃഷിഭൂമിയില്‍ ബഹുഭൂരിപക്ഷവും അഞ്ചുസെന്‍റിനും 25 സെന്‍റിനും ഇടയിലുള്ളതാണ്. നല്ല പിന്തുണയില്ലെങ്കില്‍ കൃഷിയില്‍ തുടരാന്‍ ബുദ്ധിമുട്ടുന്നവരാണ് ഏറിയപങ്കും. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ഭക്ഷ്യവിളകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. വിഷമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കാന്‍ ജൈവ പച്ചക്കറി വ്യാപിപ്പിക്കണം. നെല്ലിന്‍റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണം. 70 ലക്ഷത്തിലധികം വീടുകളില്‍ ഓരോന്നിലും കുറഞ്ഞത് ഒരു പച്ചക്കറിയെങ്കിലും ഉല്‍പ്പാദിപ്പിച്ചാല്‍ സമൂഹത്തിനുവേണ്ടിയുള്ള മഹത്തായ കരുതലും സ്നേഹവുമായി അത് മാറും.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തിന്‍റെ സംരക്ഷണം കാടിന്‍റെ മാത്രമല്ല, കാടിനെ ആശ്രയിച്ചുജീവിക്കുന്ന മനുഷ്യരുടെകൂടി സംരക്ഷണമാണ്. അതോടൊപ്പം പരിസ്ഥിതി സൌഹൃദപരമായ ഉത്തരവാദിത്ത ടൂറിസത്തിലേക്ക് വിനോദസഞ്ചാരമേഖലയെ കൊണ്ടുവരേണ്ടതുണ്ട്.

ഹരിതകേരളം മിഷന്‍ സംസ്ഥാനതലം മുതല്‍ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മിഷനുകള്‍ രൂപീകരിക്കും. മിഷനുകളെ സഹായിക്കാന്‍ ഉദ്യോഗസ്ഥരും വിദഗ്ധരും ഉണ്ടാകും. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കാന്‍ ഈ രംഗത്ത് ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായം ലഭ്യമാക്കും. വകുപ്പുകള്‍ തമ്മിലും വകുപ്പുകളും തദ്ദേശഭരണസ്ഥാപനങ്ങളും തമ്മിലും തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ തമ്മിലും ഒക്കെ ഫലപ്രദമായ ഏകോപനമുണ്ടാക്കണം.

ഹരിതകേരളം മിഷന്‍റെ വിജയം പദ്ധതി എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് നിര്‍ണയിക്കപ്പെടുക. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണം സംഘടിപ്പിക്കേണ്ടതുണ്ട്. എല്ലാ സ്കൂളുകളും കോളേജുകളും ഹരിത ക്യാമ്പസുകളായി മാറിയാല്‍ അത് വിദ്യാര്‍ഥികളുടെ മനോഭാവത്തില്‍ വരുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല. ഹരിതകേരളം വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കാണ് രണ്ടുലക്ഷത്തിലധികംവരുന്ന കുടുംബശ്രീ സംഘങ്ങളിലെ സഹോദരിമാര്‍ക്കുള്ളത്. പൂര്‍ണ അര്‍ഥത്തില്‍ വികസനത്തിന്റെ വാഹകരായി സ്ത്രീകള്‍ മാറണം. സാമൂഹ്യസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും ഇടപെടാന്‍ കഴിയുന്നതരത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സാമൂഹ്യസംഘടനകളും ജനകീയകൂട്ടായ്മകളും സ്ഥാപനങ്ങളും തുടങ്ങി കേരളത്തിലെ ഓരോ കുടുംബത്തിലേക്കും വ്യക്തികളിലേക്കുംവരെ എത്തുന്ന പ്രചാരണ-പ്രായോഗികപ്രവര്‍ത്തനങ്ങളുടെ വിപുലമായ ശൃംഖല ഇതിനായി സൃഷ്ടിക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ് എന്ന പൌരബോധവും കര്‍മസന്നദ്ധതയുമുള്ള ജനങ്ങള്‍ക്ക് മാത്രമേ വരുംതലമുറയെക്കുറിച്ച് കരുതലോടെ ചിന്തിക്കാനാകൂ. അത്തരമൊരു സമൂഹമായി നമുക്ക് മാറാം. നന്മയുടെ വിത്തിടാന്‍ ഇനി നമുക്ക് ഒരുമിക്കാം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...