ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി
കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ പുത്തൻ അനുഭവമായി ഹരിതകേരളം പ്രവർത്തനങ്ങൾ മാറിക്കഴിഞ്ഞു. ഡിസംബർ എട്ടിന് പദ്ധതിക്ക് തുടക്കമിട്ട ദിവസം സംസ്ഥാനമൊട്ടുക്ക് പതിനയ്യായിരത്തോളം പ്രവർത്തനങ്ങളാണ് നടന്നത്. സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും പൊതു ജനങ്ങളുമെല്ലാം ഇത് ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടക്കത്തിൽ ശുചീകരണപ്രവർത്തനങ്ങളിലാണ് പദ്ധതി കേന്ദ്രീകരിച്ചത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രവർത്തനവും ജലസ്രോതസ്സുകളുടെ നവീകരണവും നടന്നു. തെറ്റായ ജലവിനിയോഗമാണ് നാട്ടിൽ പലയിടത്തും നടക്കുന്നത്. ഹരിതകേരളം മിഷന്‍റെ രണ്ടു മാസത്തെ പ്രവർത്തനം കൊണ്ടുണ്ടായ സുപ്രധാന ഫലം ജല സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ്. പുതിയ കിണറുകളും കുളങ്ങളുമുണ്ടായി. ഉപയോഗ ശൂന്യമായിക്കിടന്ന കിണറുകളും കുളങ്ങളും നീർച്ചാലുകളും ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കി. ആയിരക്കണക്കിനാളുകളുടെ കൂട്ടായ്മ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താൻ നമുക്കു സാധിച്ചു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടവർ ഇക്കാര്യങ്ങളിൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷൻ. തുടർ പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഹരിതകേരളം എന്ന ലക്ഷ്യം പൂർണതയിലെത്തിക്കാൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണം. തരിശായിക്കിടന്ന സ്ഥലങ്ങളെല്ലാം കൃഷിയോഗ്യമാക്കാൻ ശ്രമങ്ങൾ നടക്കണം. ആസൂത്രിതവും ഏകോപിതവുമായ പ്രവർത്തനങ്ങളുണ്ടായാൽ ഇനിയും നമുക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാവും. പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം ലക്ഷ്യം കാണുന്ന തരത്തിൽ പഞ്ചവത്സരപദ്ധതിക്ക് എങ്ങനെ രൂപം കൊടുക്കാമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആലോചിക്കേണ്ടത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വരുന്ന പദ്ധതിയിൽ പത്തു ശതമാനം വിഹിതം ഹരിതകേരളപ്രവർത്തനത്തിനു പൊതുവായും മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകിയും നീക്കിവയ്ക്കണം. ഡിസംബർ എട്ടിനു ശേഷം നടന്ന എല്ലാ പ്രവർത്തനങ്ങളും കാറ്റഗറി തിരിച്ചു ക്രോഡീകരിക്കണം. ഓരോ പ്രവർത്തനവും ഫലപ്രദമായി പൂർത്തീകരിക്കാനാവണം. ഫലപ്രദമായി പൂർത്തീകരിച്ചു എന്ന് ഉറപ്പക്കാനാവശ്യമായ മോണിറ്ററിംഗ് സംവിധാനം തദ്ദേശ സ്വയംഭരണ തലത്തിലുണ്ടാവണം. കൃഷി ചെയ്യാൻ തയ്യാറുള്ളവർക്ക് ആവശ്യമായ കൃഷി സ്ഥലവും മറ്റു പിന്തുണയും ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും വിപണി ബന്ധങ്ങളും ഒരുക്കാനും നമുക്ക് കഴിയണം. വേനൽ മുമ്പെങ്ങുമില്ലാത്ത വിധം കഠിനമാവുകയാണ്. ഇതിനെ പ്രതിരോധിക്കാൻ മരങ്ങളും ഫലവൃക്ഷങ്ങളും ധാരാളമായി നട്ടുവളർത്താനും നമുക്ക് പദ്ധതികളുണ്ടാവണം. മലിനജലം ഫലപ്രദമായി ഉപയോഗപ്പെടുത്താനും മികച്ച മാതൃകകളായിട്ടുള്ള ഹരിത കാന്പസുകളെയും ഹരിത പഞ്ചായത്തുകളെയും കണ്ടെത്താനും അംഗീകരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.