13
Dec
ഹരിതഗ്രാമം അവാര്‍ഡ് നല്‍കും
0 Comment
ഹരിതകേരളം മിഷനോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ ഹരിതഗ്രാമം അവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം, ഉറവിടമാലിന്യ സംസ്‌ക്കരണം, അജൈവമാലിന്യ സംസ്‌ക്കരണം എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയായിരിക്കും അവാര്‍ഡ് നല്‍കുക.
ഹരിതകേരളം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാ മേഖലയിലും ഉള്ളവര്‍ക്ക് പങ്കാളിത്തം നല്‍കാനാവണം. എട്ടാം തീയതി സംസ്ഥാനത്താകെ നടന്ന ഉദ്ഘാടന പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടത്താനായിട്ടുണ്ട്. ഇത് തുടര്‍ന്നും നിലനിര്‍ത്താനാവണം.
വെള്ളത്തിന്‍റെ സ്രോതസ്സ് വീണ്ടെടുക്കല്‍ പ്രധാനമാണ്. കുടിവെള്ള സ്രോതസ്സുകള്‍ പ്രത്യേകമായി സംരക്ഷിക്കണം. വരള്‍ച്ചയെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുമ്പോള്‍ വെള്ളം വറ്റിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് ഭൂഷണമല്ല.
നെല്‍കൃഷിക്കാവശ്യമായ ജലസേചന സൗകര്യം ഉറപ്പുവരുത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 2017-18 ബഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ മിഷനുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ ആലോചിക്കണം. ജില്ലാമിഷന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ എല്ലാവരുടെയും സാന്നിദ്ധ്യം ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളുടെ സഹായം ഉറപ്പാക്കണം. ഏകോപനത്തിനും പ്രചാരണത്തിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംവിധാനം നല്ലരീതിയില്‍ പ്രയോജനപ്പെടുത്തണം.
ജില്ലകളിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവയുടെ ശുചീകരണത്തില്‍ വിദ്യാര്‍ത്ഥികളെ കൂടി ഭാഗഭാക്കാക്കണം. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശം കുട്ടിക്കാലം മുതലേ നല്‍കാന്‍ ഇത് ഉപയുക്തമാകും. കാലാവസ്ഥ വ്യതിയാനം നമ്മെ ആശങ്കപ്പെടുത്തുകയാണ്. ഫലവൃക്ഷങ്ങള്‍ അടക്കമുള്ള മരങ്ങള്‍ നല്ലതോതില്‍ വെച്ചുപിടിപ്പിക്കണം. ഇവയുടെ പരിപാലന ഉത്തരവാദിത്വം നിശ്ചയിക്കണം. വനഭൂമിയില്‍ മരമില്ലാത്ത ഇടമുണ്ടെങ്കില്‍ വനംവകുപ്പുമായി ചേർന്ന് കൂട്ടമായി മരം നടാനുള്ള പദ്ധതി രൂപീകരിക്കണം. കോളേജ്, ആശുപത്രി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഹരിത ക്യാമ്പസായി മാറ്റാനുള്ള പ്രവര്‍ത്തനം വ്യാപകമാക്കണം.
മറ്റൊരു പ്രധാനപ്പെട്ട മിഷനായ ‘ലൈഫ്’ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ പ്രാരംഭ ഘട്ടമായി സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍, ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവരുടെ കണക്കുകള്‍ ശേഖരിക്കണം. ഇത്തരക്കാരില്‍ ഭവനസമുച്ചയം ആവശ്യമുള്ളവര്‍ക്ക് ഭൂമി ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമവും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടത്തേണ്ടതുണ്ട്.