പത്തിയൂർ ആലപ്പുഴ ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്ത്
കേരളത്തിന്റെ ഹരിതസ്വപ്‌നങ്ങളിലേക്കുള്ള പ്രവേശനകവാടം. നെൽപ്പാടങ്ങളും വൈവിധ്യ വിളകളുമായി കാർഷികമുന്നേറ്റത്തിൽ പത്തിയൂർ ഇനി ആലപ്പുഴ ജില്ലയിലെ ആദ്യതരിശുരഹിത പഞ്ചായത്ത്. ഹരിതകേരളം മിഷൻ സംസ്ഥാന വൈസ്ചെയർപേഴ്സൺ ഡോ. ടി എൻ സീമ പ്രഖ്യാപനംനടത്തി.
സംയോജിത കൃഷിക്ക് പ്രാമുഖ്യം നൽകി കാർഷികവികസനം, മൃഗ–-മത്സ്യകൃഷികളാണ് നടപ്പാക്കുന്നത്. തരിശുനില, കരനെൽ കൃഷി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ ഏഴുലക്ഷം ചെലവഴിച്ചു. 30 ഏക്കറിലാണ് കരനെൽകൃഷി. മൂന്ന് ഏക്കറിൽ ഞവരനെല്ലും 15 ഏക്കറിൽ എള്ളുകൃഷിയും മൂന്നേക്കറിൽ ഓണാട്ടുകരയുടെ തനതുവിള മുതിരയും കൃഷിയിറക്കി. കൂവരക് (റാഗി) – അഞ്ച് ഏക്കർ, ചോളം – 15 ഏക്കർ, സൂര്യകാന്തി – മൂന്ന് ഏക്കറിലുമുണ്ട്. വാഴകൃഷിക്ക് 18ലക്ഷത്തിന്റെ പദ്ധതിയും പുരയിടകൃഷിക്ക് 30 ലക്ഷവും ചെലവഴിച്ചു. പച്ചക്കറി, ചേന, കാച്ചിൽ, ചേമ്പ്, മരച്ചീനി, ഇഞ്ചി, മഞ്ഞൾ എന്നീ നടീൽവസ്‌തുക്കൾ വിതരണംചെയ്‌തു. വാർഡിൽ 315 കർഷകർ വീതം 19 വാർഡിലായി 5, 985 കർഷകർക്ക് പ്രയോജനം ലഭിച്ചു.
വെള്ളപ്പൊക്കത്തിൽ പശു നഷ്‌ടമായവർക്ക് പശുക്കളെനൽകി. പട്ടികജാതി വിഭാഗത്തിനായി നടപ്പാക്കിയ പദ്ധതിയിലൂടെ രണ്ട് ആടു വീതം വാർഡിൽ 20 ആടിനെ വീതം നൽകി. അഞ്ച് വാർഡിലായി 100 അടിനെ നൽകി. ജനറൽ വിഭാഗത്തിൽ 300 ആടിനെയും നൽകി. മാംസോൽപ്പാദനത്തിനായി 50 പോത്തുകുട്ടിയും മുട്ട ഉൽപ്പാദനത്തിന് യൂണിറ്റിൽ 10 വീതം 200 യൂണിറ്റിലായി 2000 കോഴിയും 2000 താറാവും നൽകി. 15 കുളങ്ങളിൽ മത്സ്യകൃഷിതുടങ്ങി. ഹരിതകേരളം മിഷൻ പത്തിയൂർ മഹാദുർഗാദേവി ക്ഷേത്രവളപ്പിൽ നടത്തുന്ന “ദേവഹരിതം’ പദ്ധതിയിൽ രണ്ട് ഏക്കർ കരനെൽകൃഷി നടപ്പാക്കി. കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്‌പിന്നിങ് വളപ്പിലെ അഞ്ച് ഏക്കറിൽ സംയോജിതകൃഷിതുടങ്ങി. ഹരിതകേരളം മിഷൻ, കൃഷിവകുപ്പ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കാർഷിക സർവകലാശാല ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണകേന്ദ്രം, ഓണാട്ടുകര വികസന ഏജൻസി എന്നിവയുടെ സഹകരണവുമുണ്ട്. കുടുംബശ്രീ മിഷനും തൊഴിലുറപ്പ് പദ്ധതിയും പങ്കാളികളാണ്.
പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വിപണനകേന്ദ്രങ്ങൾ ആരംഭിച്ച് ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകുന്നു. മാലിന്യ സംസ്‌കരണത്തിനും ജൈവവളം ഉൽപ്പാദനത്തിനും 20 ലക്ഷം രൂപ ചെലവഴിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിച്ചു.