ജലസംഗമം: മൂന്നു സെഷനുകളിലായി നടക്കുക വിശദമായ അവതരണവും ചർച്ചകളും
ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയതല ‘ജലസംഗമ’ത്തോടനുബന്ധിച്ച് വ്യാഴാഴ്ച (മെയ് 30) ടാഗോർ തീയറ്ററിൽ നടക്കുന്നത് മൂന്ന് സമാന്തര സെഷനുകൾ. നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും, നഗരനീർച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും എന്നീ വിഷയങ്ങളിലാണ് മൂന്നു സെഷനുകളിലായി ജലസംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച അവതരണങ്ങൾ നടക്കുന്നത്. രാവിലെ 10 മുതൽ നടക്കുന്ന സമാന്തര സെഷനുകളിലെ അവതരണങ്ങളോട് പ്രതികരിച്ചുകൊണ്ട് രാജ്യത്തെ വിവിധ ഐ.ഐ.ടി. കളിൽ നിന്നും മറ്റു ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധർ സംസാരിക്കും.
തെലുങ്കാന സംസ്ഥാനത്തിലെ നെക്‌നാംബൂർ തടാകം, എറാക്കുട്ട തടാകം, പ്രഗതി നഗർ തടാകം മുതലായ വലിയ തടാകങ്ങളുടെ മാതൃകാപരമായി പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവർത്തക കൂടിയായ പിലാനി, കേന്ദ്ര ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചിരുന്ന മധുലികാ ചൗധരി, നീർത്തട പരിപാലനം, സ്ഥലപര ആസൂത്രണം തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ദ്ധനായ റൂർക്കി ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനോജ് കെ. ജയിൻ, പ്രകൃതിവിഭവ സംരക്ഷണം, പുനഃസ്ഥാപനം, ജല മലിനജല സംസ്‌കരണം, പാരിസ്ഥിതിക ആഘാത പഠനം എന്നിവയിൽ വിദഗ്ദ്ധനായ വിനോദ് താരെ തുടങ്ങിയവർ പങ്കെടുക്കും.
ഇവരെക്കൂടാതെ വിവിധ ഐ.ഐ.ടി.കളിൽ നിന്നുമുള്ള ഡോ.പി.ആതിര, ഡോ.എൻ.സി നാരായണൻ, ഡോ.ടി.എൽദോ, കോഴിക്കോട് എൻ.ഐ.ടി യിലെ സന്തോഷ് തമ്പി, ബാർട്ടൻഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നുമുള്ള സുജ, ജലസംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള പ്രദീപ്കുമാർ, ജോയ് കെ.ജെ തുടങ്ങിയവർ പങ്കെടുക്കും. സി.ഡബ്ല്യു.ആർ.ഡി.എം, സി.ഡബ്ല്യു.സി, സി.ജി.ഡബ്ല്യു.ബി തുടങ്ങിയവയിൽ നിന്നുള്ള വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും രണ്ടുവീതം പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
31ന് നടക്കുന്ന പ്ലീനറി സെഷനിൽ സമാന്തര സെഷനിലെ അവതരണങ്ങളെയും തുടർന്നു നടക്കുന്ന ചർച്ചകളുടേയും ക്രോഡീകരിച്ചുകൊണ്ടുള്ള അവതരണങ്ങളോട് വിദഗ്ദ്ധർ പ്രതികരിക്കും. ഇതിന്റെയടിസ്ഥാനത്തിൽ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഈ സെഷന് നേതൃത്വം നൽകും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.