കാട്ടാക്കടയുടെ ജലസമൃദ്ധി നേരിട്ടറിഞ്ഞ് ജനപ്രതിനിധി സംഘം
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ നേരിട്ടു കാണാൻ ജനപ്രതിനിധികളുടെ സംഘമെത്തി. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ജലസംഗമത്തിന്റെ ഭാഗമായാണു ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കാട്ടാക്കടയിലെ വിവിധ ജലസംരക്ഷണ മാതൃകാ പദ്ധതികൾ നേരിൽക്കാണാനെത്തിയത്. ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കടുവാക്കുഴി – കൊല്ലോട് – കല്ലൂവരമ്പ് തോടിന്റെ പുനരുജ്ജീവനവും 53 ചെറു തടയണകളുടെ നിർമാണവുമാണ് കാട്ടാക്കട മണ്ഡലത്തെ ജലസമൃദ്ധമാക്കിയത്. പള്ളിച്ചൽ പഞ്ചായത്തിലെ കങ്ങരക്കോണത്ത് പാറക്വാറിയിൽനിന്നു പൈപ്പ് വഴി വെള്ളം ടാങ്കിലെത്തിച്ച് ചുറ്റുപാടുമുള്ള 15 കിണറുകൾ റീചാർജ് ചെയ്യുന്ന പദ്ധതി സന്ദർശക സംഘത്തെ ഏറെ ആകർഷിച്ചു.
പുന്നാവൂർ ഗവ. എൽ.പി. സ്‌കൂളിൽ മഴവെള്ളം ഭൂമിക്കടിയിലെ ടാങ്കിലേക്ക് ഒഴുക്കി കിണറ്റിലെ ജലനിരപ്പ് സംരക്ഷിക്കുന്ന പദ്ധതി, ചെങ്കൽ പഞ്ചായത്തിലെ 24 ഏക്കർ വിസ്തീർണമുള്ള വലിയ കുളം, ഈ കുളത്തിനു ചുറ്റമുള്ള ആറു ചെറു കുളങ്ങൾ തുടങ്ങിയവയും ജലസംരക്ഷണ പ്രവർത്തനങ്ങളെ ശ്രദ്ധേയമാക്കുന്നു. പള്ളിച്ചൽ പൂവൻവിള, ആമച്ചൽ പായിത്തലക്കുളം, ചെങ്കൽ പഞ്ചായത്തിലെ കടവൻകുളം, കോച്ചക്കുളം, മുള്ളൻകുളം, പെരിഞ്ചാറക്കുളം തുടങ്ങിയവയും സംഘം സന്ദർശിച്ചു. ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീൻ, കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി സുനിൽ കുമാർ, റൂർക്കി ഐ.ഐ.റ്റിയിൽനിന്നുള്ള മനോജ് കെ. ജെയിൻ, അശുതോഷ് ഭട്ട്, ജേക്കബ് ജോൺ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.