പരിസ്ഥിതിപ്രവർത്തനങ്ങൾക്ക‌് പ്രശംസ: ‘ഹരിതകേരളം’ പദ്ധതിയുമായി യുഎൻ സഹകരിക്കും
കേരളത്തിന്റെ സ്വന്തം ഹരിത കേരളം പദ്ധതിയുമായി സഹകരിക്കാൻ ഒരുക്കമാണെന്ന് ഐക്യരാഷ‌്ട്രസഭ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. യുഎൻ ഇപി റീജണൽ ഡയറക്ടർ ആൻഡ് റെപ്രസന്റേറ്റീവ് ഫോർ ഏഷ്യ ആൻഡ് ദി പെസഫിക് ഡെച്ചൻ സെറിങ്, എറിക് സോൽ ഹോം, സ്പെഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മിച്ചിക്കോ ഒക്കുമുറ, യുഎൻഇപി ഇന്ത്യൻ മേധാവി അതുൽ ബഗായ് എന്നിവർ തൃശൂർ രാമനിലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത‌്. നെടുമ്പാശേരി വിമാനത്താവളത്തിൽ വിജയകരമായി നടപ്പാക്കിയ സൗരോർജ സംവിധാനങ്ങളും, സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന മാലന്യമുക്ത പ്രവർത്തനങ്ങളും, പുഴ സംരക്ഷണ പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സംസ്ഥാന സർക്കാരുമായി സഹകരിച്ച് കൂടുതൽ പ്രവർത്തനം നടത്താൻ ഒരുക്കമാണെന്ന് യുഎൻ പ്രതിനിധിസംഘം മുഖ്യമന്ത്രിയെ അറിയിച്ചത്.
നെടുമ്പാശേരി മോഡൽ സൗരോർജശേഖരണ സംവിധാനം ലോകവ്യാപകമായി നടപ്പാക്കാൻ ആവശ്യമായ സാങ്കേതിക സഹായം നൽകണമെന്നും യുഎൻ പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിൽ നടപ്പാക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളെ യുഎൻ സംഘം പ്രകീർത്തിച്ചു. വരും ദിവസങ്ങളിൽ ഹരിതകേരള മിഷൻ അധികാരികളുമായി തുടർ ചർച്ച നടത്തി ഫണ്ടിങ്, കൺസൾട്ടൻസി, പരിസ്ഥിതി സൗഹൃദ നിർമാണപ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങളെടുക്കും. ഓർഗാനിക‌് ഫാമിങ‌്, ലിക്വിഡ‌് വേസ‌്റ്റ‌് മാനേജ‌്മെന്റ‌്, വേസ‌്റ്റ‌് മാനേജ‌്മെന്റ‌്, പ്ലസ‌്റ്റിക‌് റീസൈക്ലിങ‌് തുടങ്ങിയവ സംബന്ധിച്ച സാങ്കേതിക സഹായവും യുഎൻ നൽകും. കേരളത്തിലെ മാലിന്യമുക്ത﹣
പരിസ്ഥിതി സംരക്ഷണ പ്രവർത്തനം സംബന്ധിച്ച് യുഎൻ രാജ്യങ്ങളിൽ നടപ്പാക്കാൻ ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും സംസ്ഥാന സർക്കാർ യുഎൻ അധികാരികൾക്ക് കൈമാറും. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ സാങ്കേതിക പിന്തുണയും, ഫണ്ടുൾപ്പെടെയുള്ള സഹായങ്ങളും യുഎൻ പ്രതിനിധികൾ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഹരിത കേരള മിഷൻ എക്സി. ചെയർപേഴ്സൺ ഡോ. ടി എൻ സീമ അറിയിച്ചു.