ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം : ശില്പശാല ഒക്ടോബർ 9ന് തുടങ്ങും
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതികളുടെ വിശകലനത്തിനായി ഹരിതകേരളം മിഷന്‍, കില, ശുചിത്വമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് 09.10.2017 തിങ്കളാഴ്ച തുടക്കമാവും. സംസ്ഥാനത്ത് സമഗ്ര – ശുചിത്വ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടുള്ള ‘ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം ‘ പരിപാടിയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിയ പദ്ധതികള്‍, മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കുന്ന പദ്ധതികള്‍ എന്നിവയുടെ സവിശേഷതകള്‍, സാങ്കേതിക വശങ്ങള്‍, നിര്‍വ്വഹണ രീതികള്‍ എന്നിവ പങ്കു വയ്ക്കുന്നതിനും മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കുന്നതിനും വേണ്ടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. തൃശൂര്‍, മുളങ്കുന്നത്തുകാവില്‍ കിലയുടെ ആസ്ഥാനത്തു നടക്കുന്ന ശില്‍പ്പശാലയില്‍ ഹരിതകേരളം മിഷന്‍റെയും ശുചിത്വമിഷന്‍റെയും ജില്ലാ കോര്‍ഡിനേറ്റര്‍മാരും തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും.
ഇരവിപേരൂര്‍, തണലൂര്‍, കോലഴി, ചെമ്പിലോട്, പള്ളിക്കര, കുമിളി, അടിമാലി എന്നീ ഗ്രാമപഞ്ചായത്തുകള്‍, തിരുവല്ല, പൊന്നാനി, പുനലൂര്‍, പെരുമ്പാവൂര്‍, പെരിന്തല്‍മണ്ണ, സുല്‍ത്താന്‍ ബത്തേരി, കാഞ്ഞങ്ങാട്, ആലപ്പുഴ, നോര്‍ത്ത് പറവൂര്‍, ആറ്റിങ്ങല്‍, ചിറ്റൂര്‍, തത്തമംഗലം, തളിപ്പറമ്പ് എന്നീ മുനിസിപ്പാലിറ്റികള്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ മാലിന്യ സംസ്കരണ പദ്ധതികളുടെ സോദാഹരണ അവതരണവും വിശകലനവുമാണ് ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.