നദീ സംരക്ഷണത്തിനായി നാടൊന്നായിട്ടിറങ്ങി; മീനന്തറയാറിന് ജനകീയ കൂട്ടായ്മയില്‍ പുതുജീവന്‍
കോട്ടയം: കരിയോയിലിന്റെ കറുത്ത നിറമുള്ള വെള്ളം കെട്ടിക്കിടന്ന കോട്ടയത്തെ മീനന്തറയാറിന് ജനം മുന്നിട്ടിറങ്ങതോടെ പുനര്‍ജന്മമായി. പോളയും വഞ്ചിയുമുള്‍പ്പെടെയുള്ള മാലിന്യം നീക്കി, കൈത്തോടുകള്‍ വെട്ടിത്തെളിച്ചും മീനന്തറയാറിന്റെ കറുപ്പ് കഴുകിക്കളഞ്ഞത് ഗ്രീന്‍ ഫ്രറ്റേര്‍ണിറ്റി എന്ന പരിസ്ഥിതി സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ്. ഗ്രീന്‍ ഫ്രറ്റേര്‍ണിറ്റിക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ…
ഇതോടെ മീനച്ചലാറിനെയും കൊടൂരാറിനെയും ബന്ധിപ്പിക്കുന്ന മീനന്തറയാറിന് ശാപമോക്ഷമായി. പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരുതലമുറയിലെ ചിലരുടെ പ്രതിഫലേച്ഛയില്ലാതെ 12 ദിവസത്തെ രാപ്പകല്‍ അധ്വാനമാണ് മീനന്തറയാറിന് പുതുജീവന്‍ നല്‍കിയത്. 30 വര്‍ഷത്തിന് ശേഷമാണ് മീനന്തറയാറിന്റെ തെളിഞ്ഞ കാഴ്ചയെന്ന് പഴമക്കാര്‍ പറയുന്നു.
കൈയേറ്റങ്ങളും മാലിന്യമടിഞ്ഞുകൂടിയുള്ള ഒഴുക്ക് തടസങ്ങളുമാണ് മീനന്തറയാറിനെ ഈ ദുര്‍ഗതിയിലെത്തിച്ചത്. ആറ്റിലെ വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം പരക്കുകയും പരിസരവാസികള്‍ക്കിടയില്‍ രോഗങ്ങള്‍ വ്യാപകമാവുകയും ചെയ്തതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലുണ്ടായത്. മീനന്തറയാര്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഒരാളുടെ കടമുറിയും മാറ്റിപ്പണിതുനല്‍കി.
മീനന്തറയാറിന് പുനര്‍ജന്മം നല്‍കിയെങ്കിലും ഇപ്പോഴത്തെ പ്രവര്‍ത്തനം പൂര്‍ണമല്ലെന്ന് ഗ്രീന്‍ ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ പറയുന്നു. മീനച്ചിലാറ്റില്‍ നിന്ന് മീനന്തറയാറ്റിലേക്ക് വെള്ളമെത്തിക്കുന്ന കൈത്തോടുകളില്‍ അടിഞ്ഞുകിടക്കുന്ന മണ്ണും മാലിന്യവും നീക്കേണ്ടതുണ്ട്. മീനന്തറയാറ്റില്‍ നിന്ന് മീനച്ചിലാറ്റിലേക്കും കൊടൂരാറ്റിലേക്കും വെള്ളമൊഴുകിയിരുന്ന തോടുകളിലും തടസമുണ്ട്. ഈ തടസങ്ങളെല്ലാം നീക്കി മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി മൂന്ന് ഘട്ടമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.