അടിമാലി പഞ്ചായത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ
തൊടുപുഴ: അടിമാലി പഞ്ചായത്തിലെ വിവിധ സർക്കാർ, അർധ സർക്കാർ, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, സ്കൂളുകൾ കൂടാതെ വ്യക്തികളും സമൂഹങ്ങളും തുടങ്ങി എല്ലാ മേഖലയിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എല്ലാവിധ അഘോഷങ്ങളിലും ചടങ്ങുകളിലും സൽക്കാരങ്ങളിലും ഗ്രീൻ പ്രോട്ടോക്കൾ നിർബന്ധമാണ്.
എല്ലാത്തരം ഡിസ്‌പോസിബിൾ സാധനങ്ങളും ഇത്തരം ചടങ്ങുകളിൽ നിന്നും ഒഴിവാക്കി കഴുകി ഉപയോഗിക്കുന്നതും പ്രകൃതിക്ക് ഹാനികരമല്ലാത്തതുമായ സാധനങ്ങൾ ഉപയോഗിക്കണം. നിരോധിത പ്ലാസ്റ്റിക് ആരും ഉപയോഗിക്കാതിരിക്കുകയും നിത്യ ജീവിതത്തിൽ ഉപയോഗിക്കാതിരിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗശേഷം കഴുകി പ്രത്യേകമായി വീട്ടിലും സ്ഥാപനത്തിലും സൂക്ഷിച്ച് പഞ്ചായത്തിന് കൈമാറാവുന്നതാണ്.
സ്കൂളുകളിൽ പിറന്നാൾ ദിനങ്ങളിലെ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ മിഠായി വിതരണവും അവസാനിപ്പിക്കുന്നതിന് സ്കൂൾ അധികാരികൾ ശ്രദ്ധിക്കണം. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകൾക്ക് പകരം മഷി പേനകൾ ഉപയോഗിക്കാൻ അധ്യാപകർ കുട്ടികളെ പ്രാപ്‌തരാക്കണം.
പഞ്ചായത്തിന്റെ ദേശീയ പാതയോരങ്ങളിൽ ഡിസ്‌പോസിബിൾ വസ്തുക്കളിൽ ഭക്ഷണം കഴിക്കുന്നതും അവ റോഡിൽ നിക്ഷേപിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. 50ൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചു നടത്തുന്ന സൽക്കാര ചടങ്ങുകളുടെ വിവരങ്ങൾ പഞ്ചായത്തിൽ അറിയിക്കുകയും വേണം. വിവാഹങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നവരെ പ്രത്യേകം ആദരിക്കുന്നതാണെന്നും പ്രസിഡന്റ് സ്‌മിത മുനിസ്വാമി, സെക്രട്ടറി കെ.എൻ.സഹജൻ എന്നിവർ അറിയിച്ചു.