രാജകുമാരി സ്‌കൂൾ കാർഷിക കോളേജുകളെ വെല്ലും, ഓട്‌സും ഗോതമ്പുമടക്കം 78 ഇനം വിളകള്‍ ഹോളി ക്യൂന്‍സ് സ്‌കൂള്‍ മുറ്റത്ത്
സ്കൂൾ മുറ്റത്ത് ഞങ്ങൾ നെല്ല് കൃഷി ചെയ്തു. ആ നെല്ലുകൊണ്ട് കഴിഞ്ഞ വർഷത്തെ ഓണത്തിന് പായസവും വെച്ചു. രാജകുമാരി ഹോളി ക്യൂൻസ് സ്കൂളിലെ പ്രഥമാദ്ധ്യാപകനായ ലിജി വർഗീസ് കൃഷിയെപ്പറ്റി പറയുമ്പോൾ നമുക്കും നല്ലൊരു പായസം കുടിച്ച സംതൃപ്തി.
492 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മനോഹരമായൊരു കൃഷിസ്ഥലമൊരുക്കിയ ലിജി വർഗീസ് നേടിയെടുത്തത് സംസ്ഥാന കൃഷി വകുപ്പിനു കീഴിലെ ഈ വർഷത്തെ മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്കാരമാണ്. കുട്ടികൾ അക്ഷരം മാത്രമല്ല അറിയേണ്ടതെന്നും പ്രകൃതിയേയും കൃഷിയേയും മനസ്സിലാക്കി വളരണമെന്നും ഓർമിപ്പിക്കുകയാണ് രാജകുമാരി ഹോളി ക്യൂൻസ് യു.പി സ്കൂൾ.
പച്ചക്കറികളും ധാന്യവിളകളുമുൾപ്പെടെ 78 ഇനം വിളകളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറകട്റുടെയും രാജകുമാരി കൃഷി ഓഫീസറുടെയും സഹകരണത്തോടെയാണ് സ്കൂളിൽ കൃഷി ചെയ്യുന്നത്. പ്രഥമാധ്യാപകനായ ലിജി വർഗീസ് അവധി ദിവസങ്ങളിലും സ്കൂളിലെത്തി കൃഷിയിടങ്ങളിലെ വിളപരിപാലനത്തിൽ ശ്രദ്ധ വെക്കുന്നു.
സ്കൂളിൽ കൃഷിയിറക്കാനുള്ള സ്ഥല സൗകര്യമുണ്ട്. അദ്ധ്യാപക രക്ഷാകർത്തൃ സമിതി അംഗങ്ങൾ കൃഷി ചെയ്യാൻ സഹകരിക്കുന്നുണ്ട്. 94 അംഗങ്ങൾ ഉള്ള പി.ടി.എ കമ്മിറ്റിയാണ് ഈ സ്കൂളിലുള്ളത്. ഈ ഗ്രൂപ്പിൽ കർഷകരും അദ്ധ്യാപകരും സമൂഹത്തിന്റെ എല്ലാ വിഭാഗത്തിൽപ്പെട്ടവരുമുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം 500 കുട്ടികൾക്ക് വിത്ത് കൊടുത്തു. രണ്ടേക്കർ സ്ഥലം സ്കൂളിൽ കൃഷി ചെയ്യാനായി ഒരുക്കിയിട്ടുണ്ട്. മഴമറ കൃഷിയുമുണ്ട്. ലിജി വർഗീസ് സ്കൂളിലെ കൃഷിയെക്കുറിച്ച് വ്യക്തമാക്കുന്നു.
ഒന്നാം ഘട്ടത്തിൽ കാബേജ്, തക്കാളി എന്നിവയെല്ലാമാണ് കൃഷിചെയ്തത്. രണ്ടാം ഘട്ടത്തിൽ മാലി മുളക് കൃഷി ചെയ്തു. കള പറിക്കുന്ന കാര്യത്തിലും കൃഷിയിടം ഒരുക്കുന്ന കാര്യത്തിലും വിദ്യാർഥികളുടെ പൂർണ സഹകരണമുണ്ട്.
ഇടുക്കിയിലെ ഹൈബ്രിഡ് നഴ്സറിയിൽ നിന്നാണ് ഇവർ വിത്തുകൾ കൊണ്ടുവന്നത്. കുട്ടികൾ കണ്ടിട്ടില്ലാത്ത ഇനത്തിൽപ്പെട്ട വിത്തുകളാണ് ഇവിടെയുള്ളത്. ഓസ്ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന ഓട്സ് ഇവിടെ കൃഷി ചെയ്യുന്നു. വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന വിളയാണ് ഓട്സെന്ന് ലിജി പറയുന്നു. നെല്ല് പോലെത്തന്നെ വളരുന്ന ചെടിയാണ് ഇത്. നാലാം മാസത്തിൽ കൊയ്തെടുക്കാം. ഓട്സിന്റെ പ്രോസസിങ്ങ് ഇന്ത്യയിലില്ല. സ്കൂളിന്റെ മുറ്റത്താണ് ഓട്സ് കൃഷി ചെയ്തിരിക്കുന്നത് കാണാനായി ആയിരക്കണക്കിന് ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഏറ്റവും നല്ല പി.ടി.എയാണ് ഈ സ്കൂളിലുള്ളതെന്ന് ലിജി വർഗീസ് തന്റെ അനുഭവത്തിൽ നിന്നും പറയുന്നു. ഏകദേശം പന്ത്രണ്ടോളം സ്കൂളുകളിൽ ജോലി ചെയ്ത അദ്ദേഹം ജീവിതത്തിന്റെ ഭാഗമായി കൃഷിയെ സ്നേഹിക്കുന്നവരാണ് ഈ സ്കൂളിലെ കുട്ടികളെന്ന് സാക്ഷ്യപ്പെടുത്തുന്നു.
തമിഴ്നാട്ടിലെ പച്ചക്കറികളെക്കുറിച്ച് അറിയുന്നതുകൊണ്ട് ഞാൻ ഒരിക്കലും വാങ്ങാറില്ല. സ്കൂളിൽ തയ്യാറാക്കുന്ന പച്ചക്കറികൾ വിൽപ്പനയ്ക്ക് നല്കാറുണ്ട്. മലയാളികളുടെ ഭക്ഷണശീലം മാറണം. വീട്ടിൽ പച്ചക്കറി കൃഷി ചെയ്താൽ നശിച്ചുപോകുമെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. കൃഷി ചെയ്യാത്തവരാണ് അങ്ങനെ പറയുന്നത് . നാടൻ ഇനങ്ങളാണ് ഹൈബ്രിഡിനേക്കാൾ കൃഷി ചെയ്യാൻ നല്ലത്. സർക്കാർ കൃഷി ചെയ്യുന്നവർക്ക് വേണ്ടത്ര പ്രോത്സാഹനം നല്കാൻ ശ്രമിക്കുന്നതുകൊണ്ട് എല്ലാവരും കൃഷിയിലേക്ക് വരണമെന്നതാണ് എന്റെ അഭിപ്രായം.