സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇ- മാലിന്യ മുക്തമാകും
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇലക്ട്രോണിക് മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. മൂന്നുവര്‍ഷം മുമ്പാരംഭിച്ചെങ്കിലും ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും ജീവന്‍ നല്‍കുന്നത്്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹരിതകേരളം പദ്ധതിക്ക് കീഴില്‍ 2017നുള്ളില്‍ കേരളത്തെ ഇ-മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
2014 ഒക്ടോബറിലാണ് ഇ-മാലിന്യശേഖരണത്തിന് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ ഇഴഞ്ഞത് വിനയായി.
ഇക്കാലയളവില്‍ ഓഫീസുകളില്‍നിന്നും 350 ടണ്‍ ഇലക്ട്രോണിക് മാലിന്യം മാത്രമാണ് ശേഖരിച്ചത്. അതില്‍ 150 ടണ്‍ ഒരുവര്‍ഷത്തിനിടെ ശേഖരിച്ചതാണ്. ക്ളീന്‍കേരള കമ്പനിയാണ് കിലോക്ക് 10 രൂപ നിരക്കില്‍ മാലിന്യം ശേഖരിച്ച് കയറ്റിയയക്കുന്നത്. ശുചിത്വമിഷന്റെ സഹകരണത്തിലാണ് സ്ഥാപനങ്ങളിലെ ഒഴിവാക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഇത് പൊതുമരാമത്ത് എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയശേഷം ക്ളീന്‍ കേരളക്ക് കൈമാറും. ഓരോജില്ലയിലും നൂറുകണക്കിന് വരുന്ന ഓഫീസുകളിലെ കൂട്ടിയിട്ട ഇ- മാലിന്യം ഉദ്യോഗസ്ഥരെത്തി സാക്ഷ്യപ്പെടുത്തുന്നത് പലപ്പോഴും പ്രായോഗികമാവുന്നില്ല.
കോഴിക്കോട് ജില്ലയില്‍ 20 സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യം മാത്രമാണ് ശേഖരിച്ചത്. 10 ടണ്ണോളം മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്. സാക്ഷ്യപ്പെടുത്തല്‍ നടക്കാത്തതിനാലാണ് ശേഖരണം വൈകുന്നത്. പരിശോധനക്ക് കെല്‍ട്രോണ്‍ ജീവനക്കാരെയോ പോളിടെക്നിക് അധ്യാപകരെയോ നിയോഗിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി ആറു മാസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഇ-മാലിന്യശേഖരണം പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.
ഉപയോഗശൂന്യമായ കംപ്യൂട്ടര്‍ മോണിറ്റര്‍, സിപിയു, ഫോണ്‍, കീബോര്‍ഡ്, ടിവി തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ക്ളീന്‍ കേരള ശേഖരിച്ച് ഹൈദരാബാദിലെ റീസൈക്ളിങ് കേന്ദ്രത്തിലേക്കാണ് കയറ്റിയയക്കുന്നത്. ഇ-മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിന് അറുതിവരാത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവയില്‍നിന്നുള്ള മാലിന്യ ശേഖരണം തുടങ്ങിയത്.