അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടവും പിന്നിട്ടു
23 ദിവസത്തിൽ പൂർത്തിയായത് 46 കുളങ്ങൾ
കൊച്ചി: ജലസ്രോതസുകളെ തെളിനീർ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടം സമാപിച്ചപ്പോൾ ജില്ലയിൽ ഇതുവരെ നവീകരിച്ചത് 46 കുളങ്ങൾ. 23 ദിവസത്തിലാണ് ഈ നേട്ടം. 28 കുളങ്ങൾ ഉൾപ്പെട്ട മൂന്നാംഘട്ടത്തിൽ ഇന്നലെ വൃത്തിയാക്കിയത് 15 കുളങ്ങളാണ്. 13 കുളങ്ങളുടെ നവീകരണം ശനിയാഴ്ച്ച പൂർത്തിയായിരുന്നു.
ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായി ഏഴ് കുളങ്ങൾ വൃത്തിയാക്കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എട്ട്, ഒമ്പത് തീയതികളിൽ നടന്ന രണ്ടാംഘട്ടത്തിൽ 11 കുളങ്ങളിൽ തെളിനീർ നിറഞ്ഞു. കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയൂടെ നേതൃത്വത്തിലാണ് സന്നദ്ധപ്രവർത്തകരും തദ്ദേശ സ്ഥാപന പ്രതിനിധികളും വിദ്യാർത്ഥികളും അടക്കമുള്ളവർ കുളങ്ങളുടെ നവീകരണത്തിനായി രംഗത്തിറങ്ങിയത്.
ആമ്പല്ലൂർ ചാത്തക്കുളം, എടത്തല മോച്ചക്കുളം, ചിന്നുക്കുളം, പഞ്ചൻകുളം, ഏലൂർ ഇലഞ്ഞിക്കൽ അമ്പലക്കുളം, കാലടി കണ്ണൻകുളം, കുണ്ടുകുളം, മുത്താട്ടിക്കുളം, കളമശ്ശേരി ഇലഞ്ഞിക്കുളം, ഇലയന്റെ കുളം, കുന്നത്തുനാട് പൊറ്റേക്കുളം, മൂക്കന്നൂർ വലിയചിറ, പാണ്ടിപ്പിള്ളിച്ചിറ, തിരുവാണിയൂർ മരുതൻമലച്ചിറ, തുറവൂർ വെളിയപറമ്പ് ലിഫ്റ്റ് ഇറിഗേഷൻ കുളം, തൃക്കാക്കര പാരുപിച്ചിറക്കുളം എന്നിവയാണ് മൂന്നാംഘട്ടത്തിന്റെ രണ്ടാംദിവസം വൃത്തിയാക്കിയത്.
ഹരിതകേരളം മിഷൻ, അൻപൊടു കൊച്ചി, നെഹ്‌റു യുവകേന്ദ്ര, തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ, എൻ.എസ്.എസ് വോളന്റിയർമാർ എന്നിവർക്ക് പുറമെ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂൾ, എടത്തല അൽ അമീൻ കോളേജ്, കാലടി ആദിശങ്കര എഞ്ചിനീയറിങ് കോളേജ്, കളമശ്ശേരി ഗവ ഐടിഐ, മൂക്കന്നൂർ ഫിസാറ്റ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും കുന്നത്തേരി ന്യൂ സ്റ്റാർ ക്ലബ്ബ്, കൊക്കപ്പിള്ളി ഒരുമ ചാരിറ്റബിൾ ട്രസ്റ്റ്, തുതിയൂർ ജനജാഗ്രത സമിതി, പുലരി ക്ലബ്ബ് പ്രവർത്തകരും കുളം ശുചീകരണപദ്ധതിയിൽ പങ്കാളികളായി.