വരൾച്ച നേരിടാൻ സഹായഹസ്തം
വരൾച്ച നേരിടാൻ സഹായഹസ്തം
വരൾച്ച മൂലമുള്ള കൃഷിനാശത്തിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25 വിളകൾ ഇൻഷുർ ചെയ്യാം. വരൾച്ചകൊണ്ടും മറ്റ് പ്രകൃതിക്ഷോഭങ്ങൾകൊണ്ടും വിളകൾക്കുണ്ടാകുന്ന പൂർണനാശത്തിനെതിരെയാണ് ഇൻഷുറൻസ്. താൽപര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെട്ട് നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ നൽകണം.
നനസൗകര്യങ്ങൾക്കു പിന്തുണ
തുള്ളിനന, തളിനന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവർക്ക് ഹോർട്ടികൾച്ചർ മിഷൻ കൃഷിഭവനുകൾ മുഖേന സഹായധനം നൽകുന്നു. വരൾച്ച ബാധിത പ്രദേശങ്ങളായ പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ അനുവദനീയമായ പരമാവധി ചെലവിന്റെ 60 ശതമാനവും മറ്റ് ജില്ലകളിൽ 45 ശതമാനവും സഹായം നൽകും. വിളകളുടെ അകലമനുസരിച്ചാണ് സഹായം. കൂടുതൽ വിവരങ്ങൾ കൃഷിഭവനുകളിൽ ലഭിക്കും.
നന എളുപ്പമാക്കാൻ ‘ഇറിഗേറ്റീസി’
എറണാകുളത്തെ സിഎംഎഫ്ആർഐ കൃഷിവിജ്ഞാൻ കേന്ദ്ര (കെവികെ) അടുക്കളത്തോട്ടങ്ങൾക്കായി ‘ഇറിഗേറ്റീസി’ എന്ന പേരിൽ പുതിയ തുള്ളിനന കിറ്റ് പുറത്തിറക്കി. ഇതുപയോഗിച്ച് ഒരു സെന്റ് അടുക്കളത്തോട്ടം നനയ്ക്കാം. എൺപത് ഗ്രോബാഗുകളിൽ വെള്ളമെത്തിക്കാനുള്ള ഈ സംവിധാനത്തിന് 500 രൂപ മാത്രമാണ് വില. വീടുകളിലുള്ള ജലവിതരണ സംവിധാനവുമായോ, പ്രത്യേക ചെറുടാങ്കുകളുമായോ ബന്ധിച്ച് ഇത് പ്രവർത്തിപ്പിക്കാം. പ്രത്യേകം ടാങ്ക് ഏർപ്പെടുത്തിയാൽ വെള്ളത്തിൽ അലിയുന്ന വളങ്ങളും നനയ്ക്കൊപ്പം ചെടികൾക്കു നൽകാനാകും. ഓരോ സബ് ലൈനുകളും പ്രത്യേകം വാൽവുകളുമായി ഘടിപ്പിച്ചിട്ടുള്ളതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ആവശ്യാനുസരണം നിയന്ത്രിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. എളുപ്പത്തിൽ മടക്കിയെടുക്കാവുന്നതും മറ്റൊരിടത്തേക്കു മാറ്റാവുന്നതുമായ കുഴലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒന്നിലധികം കിറ്റുകൾ കൂട്ടിയോജിപ്പിച്ച് കൂടുതൽ സ്ഥലം നനയ്ക്കുകയുമാവാം.
കൃഷിക്കാർക്ക് സ്വയം ഘടിപ്പിക്കാവുന്ന ഈ സംവിധാനത്തിന്റെ ഘടനയും പ്രവർത്തനവും വിശദമാക്കുന്ന സിഡിയും കിറ്റിനൊപ്പം ലഭിക്കും. എറണാകുളത്തെ സിഎംഎഫ്ആർഐ കെവികെയിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് കിറ്റ് ലഭ്യമാണ്. വൈകാതെ കിറ്റിൽ സ്വയം പ്രവർത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. തിരക്കേറിയ ജീവിതത്തിനിടയിലും കൂടുതലാളുകൾക്ക് സ്വന്തം ഭക്ഷണം ഉൽപാദിപ്പിക്കാൻ ഇറിഗേറ്റീസി സഹായകമാവുമെന്ന് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ പറഞ്ഞു. ഫോൺ–0484 2492450, 2277220
തിരിനനയ്ക്കു പ്രോത്സാഹനം
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ അടുക്കളത്തോട്ടങ്ങളിലെ തിരിനന യൂണിറ്റുകൾക്കാവശ്യമായ തിരികിറ്റുകൾ വിൽപനയ്ക്കെത്തി. തിരി ഒന്നിനു 15 രൂപ നിരക്കിൽ ഇവ കിട്ടും. കൂടാതെ തിരിനന സാങ്കേതികവിദ്യയും മനസ്സിലാക്കാം. ഫോൺ– 0495 2351840
മട്ടുപ്പാവിൽ കയർ പുൽത്തകിടി
വേനൽക്കാലത്ത് വീടിനുള്ളിൽ ചൂടേൽക്കാതിരിക്കാൻ മട്ടുപ്പാവിൽ കയർ പുൽത്തകിടി സ്ഥാപിക്കാം. കലവൂരിലുള്ള സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. ആവശ്യപ്പെടുന്നവർക്ക് 10 ചതുരശ്രമീറ്ററിൽ പ്രദർശനയൂണിറ്റുകൾ സ്ഥാപിച്ചുനൽകും. ഇതിനു രണ്ട് തൊഴിലാളികളുടെ സേവനം വീട്ടുടമ ലഭ്യമാക്കണം. ഇതിനു പുറമേ കയർവിരികൾ മട്ടുപ്പാവിൽ വിരിച്ച് വെള്ളം തളിക്കുന്നതും വീടിനുള്ളിൽ തണുപ്പ് നിലനിറുത്തും.
ഫോൺ– 0477 2258094, 2258933
ജലസംരക്ഷണത്തിനു സഹായം
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വാട്ടർഷെഡ് അടിസ്ഥാനത്തിൽ മണ്ണു–ജല സംരക്ഷണ പ്രവർത്തനങ്ങൾ മണ്ണുപര്യവേക്ഷണ സംരക്ഷണവകുപ്പ് നടപ്പാക്കുന്നു. പദ്ധതി പ്രദേശത്തുള്ള എല്ലാ ഗുണഭോക്താക്കൾക്കും ആനുകൂല്യം ലഭിക്കും. വ്യക്തിഗത പ്രവർത്തനങ്ങൾക്ക് 90 ശതമാനം സബ്സിഡിയും നീർച്ചാലുകളുടെ സംരക്ഷണത്തിന് 95 ശതമാനം സബ്സിഡിയും നൽകും. വ്യക്തികൾക്ക് പുരയിടങ്ങളിൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനത്തിന് ഹെക്ടറൊന്നിന് 25,000 രൂപ വരെ ലഭിക്കും. കാർഷികഭൂമിയിൽ കല്ലുകയ്യാലകൾ, മൺകയ്യാലകൾ, ട്രെഞ്ചുകൾ, മഴക്കുഴികൾ, വൃക്ഷത്തൈ നടീൽ, പുല്ലുവച്ച് പിടിപ്പിക്കൽ എന്നിവയ്ക്കും നീർച്ചാലുകളുടെ സംരക്ഷണാർഥം പാർശ്വഭിത്തി, തടയണ, മഴവെള്ള സംഭരണി എന്നിവയ്ക്കും ആനുകൂല്യം നൽകുന്നു. പഞ്ചായത്തടിസ്ഥാനത്തിൽ അടയാളപ്പെടുത്തിയ വാട്ടർഷെഡ് പ്രദേശത്തുള്ള കർഷകർക്കു മാത്രമേ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ.