7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി
ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016–17ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ നെൽകൃഷിയുടെ ആകെ വിസ്തീർണം 2,02,525 ഹെക്‌ടറായി വർധിച്ചു. ഈ സർക്കാർ അധികാരമേറ്റശേഷം ഏഴായിരത്തിൽ അധികം ഏക്കർ സ്ഥലത്ത് പുതുതായി കൃഷിയിക്കി. 2015–16ൽ ആകെ നെല്ല് ഉൽപാദനം 5,49,275 ടൺ മാത്രമായിരുന്നു.
പ്രതിവർഷം നമുക്ക് 40 ലക്ഷം ടൺ അരി ആവശ്യമാണ്. പുൽക്കൊടിത്തുമ്പുപോലും ഇനി കിളിർക്കില്ലെന്ന് കരുതിയിരുന്ന ആറന്മുളയിൽ ഇപ്പോൾ കൊയ്‌ത്ത് നടക്കുകയാണ്. ഒരിക്കലും കൃഷി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കപ്പെട്ട മെത്രാൻകായൽ കതിരണിഞ്ഞ് നിൽക്കുന്നു. അസാധ്യമായത് സാധ്യമാക്കിയതിന്റെ ആഹ്ലാദവും ആത്മവിശ്വാസവുമാണ് സർക്കാരിനുള്ളതെന്ന് കൃഷിമന്ത്രി പറഞ്ഞു. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ ജലക്ഷാമവും വരൾച്ചയുമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
കായലുകളും കിണറുകളും തോടുകളും നീർച്ചാലുകളുംകൊണ്ട് സമൃദ്ധമായിരുന്നു കേരളം. വിശാലമായ നെൽപാടങ്ങളാൽ സുന്ദരവുമായിരുന്നു നമ്മുടെ നാട്. നെൽവയലുകളിൽ കൃഷി മാത്രമായിരുന്നില്ല, ജലം സംഭരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സ്വാഭാവികവും പ്രകൃതിദത്തവുമായ റിസർവോയറുകളുമായിരുന്നു അവ. നെൽകൃഷി മൂന്നാംകിട പരിപാടിയായി കാണുന്ന രീതി ഇന്നുണ്ട്.
മണ്ണിന്റെ മണവും അധ്വാനത്തിന്റെ മഹത്വവും പുതിയ തലമുറയ്‌ക്ക് പകർന്നുനൽകുന്നതിൽ നമ്മൾ വീഴ്‌ചവരുത്തി– മന്ത്രി പറഞ്ഞു.
നെൽവയലുകൾ നികത്താൻ അനുവദിക്കില്ല എന്നത് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. നാട്ടിൽ അവശേഷിക്കുന്ന വയലുകൾ കൂടി നികത്താൻ കച്ചകെട്ടി ഇറങ്ങുന്നവരെ ചെറുക്കുന്നതിന് ജനങ്ങൾ രംഗത്തിറങ്ങണം. ഈ ദിശയിലുള്ള ഇടപെടലുകളുടെ ഭാഗമായാണ് ഈ വർഷം സംസ്ഥാനം നെൽവർഷമായി പ്രഖ്യാപിച്ചതെന്നും സുനിൽകുമാർ പറഞ്ഞു.