ഹരിതകേരളംപദ്ധതി കാസര്‍കോട് ജില്ലാതല പ്രവർത്തനങ്ങൾ മാതൃകാപരം-വൈസ് ചെയര്‍പേഴ്‌സണ്‍
ഹരിതകേരളം പദ്ധതിയില്‍ കാസര്‍കോട് ജില്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുളളതെന്ന് ഹരിതകേരളമിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ഹരിതകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡിസംബര്‍ എട്ടിന് സംസ്ഥാനത്ത് നടന്ന ഹരിതകേരളം പരിപാടികളുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ലഭ്യമാക്കിയ ഏക ജില്ല കാസര്‍കോടാണ്. വകുപ്പുകള്‍ ഏറ്റെടുത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഇവിടെ മാത്രമാണ്. ഈ പദ്ധതി തുടര്‍ച്ചയായി നടക്കേണ്ടതാണ്. വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളുമായുളള ഏകോപനം വേണം. വാര്‍ഷിക പദ്ധതികളുടെ ഉളളടക്കത്തില്‍ ഹരിതകേരളം എന്ന ആശയം സംബന്ധിച്ച ഇടപെടല്‍ അനിവാര്യമാണ്.
വിഷുവിനാവശ്യമായ പച്ചക്കറികളുടെ ക്യാമ്പയിന്‍ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതാണ്. ഇതിന് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലയില്‍ ഹരിതവല്‍ക്കരണ പരിപാടി ജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ വാര്‍ഡ് തലങ്ങളില്‍ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ പറഞ്ഞു. പദ്ധതിയുടെ തുടര്‍ച്ചയ്ക്ക് വിവിധ പ്രശ്‌നങ്ങള്‍ ജില്ല അഭിമുഖീകരിക്കുന്നുണ്ടെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു അഭിപ്രായപ്പെട്ടു. കൃഷിയോഗ്യമല്ലാത്ത തരിശുഭൂമി, നെല്‍കൃഷി പദ്ധതിക്ക് തൊഴിലാളികളുടെ ദൗര്‍ലഭ്യം, വിപണിയുടെ അഭാവം, കീടബാധ, വന്യമൃഗശല്യം, ജലലഭ്യത കുറവ് എന്നിവ ഇതില്‍ പ്രധാനമാണ്. വകുപ്പുകളുടെ വ്യത്യസ്തമായ ഉത്തരവുകളില്‍ കുരുങ്ങി ഹരിതകേരളം പദ്ധതിക്ക് ഏകോപനം ഉണ്ടാകാതിരിക്കുന്നത് ഒഴിവാക്കപ്പെടണം. ജില്ലക്ക് മാതൃകാപദ്ധതികള്‍ വേണമെന്നും സാമൂഹ്യവനവല്‍ക്കരണം ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാകണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ ഹരിതകേരളം പദ്ധതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വിഷ്വലുകളും വൈസ് ചെയര്‍പേഴ്‌സണ്‍ അവലോകനം ചെയ്തു. കളക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജനുവരി 17 മുതല്‍ 21 വരെ സംഘടിപ്പിച്ചിട്ടുളള ഹരിതകേരളം ജില്ലാതല ഫോട്ടോ പ്രദര്‍ശനവും അവര്‍ വീക്ഷിച്ചു. ഹരിതകേരള മിഷന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. അജയകുമാര്‍ വര്‍മ്മ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എന്‍ സുരേഷ്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.