പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഇനി പ്ലാസ്റ്റിക് മാലിന്യമുക്തം
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാലക്കാട് എം.പി. എം.ബി രാജേഷ് ആണ് പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ അദ്ധ്യക്ഷ നായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതകേരളമിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ‘നല്ല ഭൂമി’ എന്ന പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പൂക്കോട്ടുകാവില്‍ നടപ്പിലാക്കുന്നത്. ഡിസംബര്‍ മാസം മുഴുവന്‍ നീണ്ടുനിന്ന ജനകീയ യജ്ഞത്തിലൂടെ പൊതു സ്ഥലത്തേയും വീടുകളിലേയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തിരുന്നു.
മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ മുന്നോടിയായി അയല്‍സഭകള്‍, ആരാധനാലയങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ്പദ്ധതി, ക്ലബ്ബുകള്‍ എന്നിവയുടെ ഭാരവാഹി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് ഡിസംബർ 10 ന് തെരുവോരത്തെ കാട് വെട്ടി വൃത്തിയാക്കി 18,19 തിയ്യതികളില്‍ പൊതു സ്ഥലത്തേയും 20,21 തിയ്യതികളില്‍ വീടുകളിലേയും മാലിന്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇങ്ങനെ ശേഖരിച്ച മാലിന്യങ്ങള്‍ 6 കേന്ദ്രങ്ങളിലേക്ക് മാറ്റുകയും 26 മുതല്‍ അവ റീസൈക്കിള്‍ പ്ലാന്‍റുകളിലേക്ക് കയറ്റി അയക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.കെ ദേവി മാലിന്യമുക്ത ദീപം തെളിയിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. അജിത്കുമാർ പ്രതിജ്ഞ ചൊല്ലികൊടുത്തു. 2017 ജനുവരി 1 മുതല്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകളും ഫ്ലക്സ് ബോര്‍ഡുകളും നിരോധിച്ചു കൊണ്ടുള്ള ഗ്രാമപഞ്ചായത്തിന്‍റെ ഉത്തരവ് വൈസ് പ്രസിഡന്‍റ് പി. സിജി അവതരിപ്പിച്ചു.
എല്ലാ വീട്ടിലും പതിക്കുന്നതിനു വേണ്ടി ‘എന്‍റെ വീട് മാലിന്യമുക്തം’ എന്ന് അച്ചടിച്ച സ്റ്റിക്കര്‍ കുടുംബശ്രീ അംഗം ദേവകിക്ക് നല്‍കികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജാക്ഷി പ്രകാശനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന, കെ.ഗോപാലന്‍, പി.ടി മുരളീകൃഷ്ണന്‍, വി. രാമകൃഷ്ണന്‍, അനിത തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി പി. സെയ്തലവി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടർ സുരേഷ് നന്ദിയും പറഞ്ഞു.