490 ഹെക്ടർ തരിശുനിലം കതിരണിഞ്ഞു
ഹരിത കേരളം പദ്ധതിയിലൂടെ ജില്ലയിൽ തരിശുകിടന്ന 490.12 ഹെക്ടർ നിലം കതിരണിഞ്ഞു. മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ കലക്ടർ വീണ എൻ. മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. 39 തരിശുപാടശേഖരങ്ങളിലാണു നെൽകൃഷിയിറക്കിയത്.
കൃഷി ഭവനുകളിലൂടെ 1.03 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു, 440 ഹെക്ടറിൽ ജൈവ പച്ചക്കറി കൃഷിയിറക്കി, 100 ഹെക്ടറിൽ കരനെൽ കൃഷി നടപ്പാക്കി. വിദ്യാർഥികൾക്ക് 75,000 പാക്കറ്റ് പച്ചക്കറി വിത്ത് നൽകി. പാടശേഖരങ്ങളിലെ 37,000 ഹെക്ടറിൽ സുസ്ഥിര നെൽകൃഷി വികസന പദ്ധതി നടപ്പാക്കി. സവിശേഷ നെല്ലിനങ്ങളുടെ കൃഷി 105 ഹെക്ടറിൽ നടപ്പാക്കുന്നു. 10 സ്വാപ് ഷോപ്പുകളാണു തുറന്നത്. തൊഴിലുറപ്പു പദ്ധതിയിലൂടെ മണ്ണ്-ജല സംരക്ഷണത്തിനായും മറ്റും 59 കോടി രൂപയുടെ പദ്ധതികളാണു നടപ്പാക്കിയത്. മിഷന്റെ വസ്തുത റിപ്പോർട്ട് 31ന് അകം നൽകണമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു