ഹരിത പെരുമാറ്റച്ചട്ടം 80% ഫലപ്രദമായെന്ന് പ്രാഥമിക വിലയിരുത്തൽ
തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിത പെരുമാറ്റച്ചട്ടം 80% ഫലഫ്രദമായെന്ന് ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പ്രാഥമിക വിലയിരുത്തൽ. പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ ഹരിതചട്ടം ലംഘിച്ചു സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ഫ്ലെക്സും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും മറ്റും ഉപയോഗിച്ചെങ്കിലും ഇവ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകളുടെ സഹായത്തോടെ നീക്കം ചെയ്തുവെന്നാണ് അധികൃതരുടെ വാദം.
പിന്നീട് വോട്ടെടുപ്പ് ദിനത്തിൽ പോളിങ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുണ്ടായ ബയോ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്ന നടപടികളും ഏറെക്കുറെ പൂർത്തിയായി. ആരോഗ്യവകുപ്പിന്റെയും ഹരിത കർമസേനയുടെയും സഹായത്തോടെയാണ് ഇവ നീക്കിയത്. കോവിഡ് പ്രതിരോധ നടപടികൾക്കായി ഉദ്യോഗസ്ഥർ ഉപയോഗിച്ച മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ പ്രത്യേകം ശേഖരിക്കാൻ നേരത്തെ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നു.
സ്ഥാനാർഥികളും ഏജന്റുമാരും ബൂത്തുകളിൽ ഉപേക്ഷിച്ചു പോയ വസ്തുക്കളിൽ ഇത്തവണ പ്ലാസ്റ്റിക് കുറവായിരുന്നെന്നാണു വിലയിരുത്തൽ. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഇത്തരം മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഇനി പ്രധാനമാണ്. ഇത്തരം കേന്ദ്രങ്ങളിൽ ഭക്ഷണവും വെള്ളവും സ്റ്റീൽ പാത്രങ്ങളിൽ നൽകാൻ നിർദേശിച്ചിരുന്നു.