ശുചിത്വപദവി പരീക്ഷ; ഇടുക്കി ജില്ലയിലെ 22 തദ്ദേശഭരണ സ്ഥാപനങ്ങള്ക്ക് വിജയം
ഹരിതകേരളം മിഷന്റെ സമ്പൂർണ ശുചിത്വപദവി പരീക്ഷയിൽ ജില്ലയിൽ 22 തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിജയം. ശുചിത്വപദവി മാർഗനിർദേശങ്ങൾ ഇനിയും പൂർത്തിയാക്കാത്ത നാല് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 15ന് വീണ്ടും നടത്തുന്ന പരിശോധനയിൽ നിർദിഷ്ട മാനദണ്ഡങ്ങൾ പൂർത്തീകരിച്ചാൽ കടമ്പ കടക്കാം. സമഗ്ര ശുചിത്വ പരിപാലന പ്രവർത്തനങ്ങളെ മുൻനിർത്തി വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി സർട്ടിഫിക്കറ്റ് നൽകാൻ കലക്ടർ രൂപീകരിച്ച അവലോകന സമിതിയാണ് പരിശോധന പൂർത്തിയാക്കിയത്. ഹരിതകേരളം മിഷൻ, ശുചിത്വ കേരളം മിഷൻ, കുടുംബശ്രീ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യവകുപ്പ്, ക്ലീൻ കേരള കമ്പനി എന്നിവയുടെ പ്രതിനിധികളടങ്ങിയ നാല് സമിതികളാണ് എട്ട് ബ്ലോക്കുകളിൽനിന്നുള്ള 24 പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് സമിതി അധ്യക്ഷൻ കൂടിയായ കലക്ടർ എച്ച് ദിനേശന് സമർപ്പിച്ചു.
സ്കോറിങ് ഇങ്ങനെ
ശുചിത്വപദവി പരീക്ഷയിൽ 90 ശതമാനത്തിലേറെ സ്കോർ ചെയ്ത കുമളി ഒന്നാമതെത്തി. രാജാക്കാട്, ആലക്കോട്, പുറപ്പുഴ, നെടുങ്കണ്ടം പഞ്ചായത്തുകൾക്ക് 70 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. വെള്ളിയാമറ്റം, മണക്കാട്, മുട്ടം, കോടിക്കുളം, കരിമണ്ണൂർ, അടിമാലി, കുമാരമംഗലം, പെരുവന്താനം, വെള്ളത്തൂവൽ, ശാന്തൻപാറ, ഇടവെട്ടി, കൊക്കയാർ, മരിയാപുരം, കരിങ്കുന്നം, ഏലപ്പാറ എന്നീ പഞ്ചായത്തുകളും കട്ടപ്പന, തൊടുപുഴ നഗരസഭകളും 60നും 70നുമിടയിൽ മാർക്ക് നേടി. വിജയിച്ച പഞ്ചായത്തുകൾക്കെല്ലാം ശുചിത്വ പദവി പ്രഖ്യാപനം നടത്താം. കുടയത്തൂർ, മറയൂർ, കാന്തല്ലൂർ, മാങ്കുളം പഞ്ചായത്തുകളാണ് ഇനി ലക്ഷ്യം നേടാനുള്ളത്. സ്ഥല സന്ദർശനം, ഹരിതകർമസേന അംഗങ്ങളുമായി ആശയവിനിമയം, ഓഫീസ് രേഖകളുടെ പരിശോധന എന്നിവയ്ക്ക് ശേഷമാണ് സമിതി മാർക്ക് നിശ്ചയിച്ചത്. സമ്പൂർണ ശുചിത്വത്തിലേക്കുള്ള ആദ്യപടിയാണ് ഈ തദ്ദേശസ്ഥാപനങ്ങൾ പിന്നിട്ടത്.