ഹരിത തിരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങി എൻഎസ്എസ് വിദ്യാർഥികൾ
എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിതപൂർണ്ണമാക്കാൻ ശുചിത്വ മിഷനോടൊപ്പവും ഹരിത സേനാംഗങ്ങൾ ഹരിതകേരളം മിഷനോടൊപ്പവും ഓല മേടയുന്നത് മുതൽ സാനിടൈസർ നൽകുന്നത് വരെ ഏറ്റെടുത്തു. ഹരിത മാതൃക ബൂത്തെന്ന ആശയം വിജയിപ്പിച്ചിരിക്കുകയാണ് ഈ NSS വിദ്യാർഥികൾ.
ജില്ലയിലെ KTU വിന്റെയും എംജി യൂണിവേഴ്സിറ്റിയുടെയും പോളി ടെക്‌നിക്കൽ കോളേജുകളിലെയും 200 ഓളം വിദ്യാർത്ഥികളാണ് രാവും പകലും ഹരിത ഇലക്ഷന് വേണ്ടി കർമ്മ ഭൂമിയിൽ ഇറങ്ങിയത്. തിരുവൈരാണിക്കുളം ഉത്സവം, കാഞ്ഞൂർ പെരുന്നാൾ, ആലുവ ശിവരാത്രി, കൊച്ചിൻ കാർണിവൽ തുടങ്ങി ജില്ലയിലെ വിവിധ ഉത്സവങ്ങളും ആഘോഷങ്ങളും ഗ്രീനാക്കാൻ വന്ന അതേ സന്നദ്ധ സേന തന്നെയാണിവർ.
തിരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണെന്നു വാർത്ത വന്നത് മുതൽ ഇവർ സേവന സന്നദ്ധരായിരുന്നു. എന്നാൽ കോവിഡിന്റെയും മറ്റും നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ടു ഇവരുടെ സേവനം എങ്ങനെ പ്രയോജനപെടുത്തണം എന്ന ആശയ കുഴപ്പത്തിലായിരുന്നു. എന്നാൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ഏതും നമുക്ക് സാധ്യമല്ലാത്തവയല്ലല്ലോ.
അങ്ങനെ ജില്ലാ മിഷൻ ടീം പദ്ധതിയിട്ടു. വിദ്യാർഥികളെ അവരുടെ വീടുകളുടെ ഏറ്റവും അടുത്ത പഞ്ചായത്തുകളിൽ വിന്യാസിക്കാം. ഭക്ഷണം സ്റ്റീൽ പത്രങ്ങളിൽ എത്തിച്ചു നൽകാൻ ഓരോ തദ്ദേശ സ്ഥാപനങ്ങളെയും ഏല്പിക്കാം. ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആർപിമാർക്കും വൈപിമാർക്കും ഓരോ ബ്ലോക്കുകൾ വീതം ചാർജുകൾ നൽകാം.
ഗൂഗിൾ ഫോമുകളിൽ താല്പരരായ വോളന്റിയര്മാരുടെ റെജിസ്ട്രേഷൻ ആരംഭിച്ചു. അറുന്നൂറോളം പേർ രെജിസ്റ്റർ ചെയ്തു. ഇനിയും കൂടുതൽ പേർ രെജിസ്റ്റർ ചെയ്യുന്നതിന് മുന്നേ റെജിസ്ട്രേഷന് അവസാനിപ്പിക്കേണ്ടിയും വന്നു. ആർപിമാരും വൈപിമാരും പ്രത്യേക ഗ്രൂപ്പുകൾ തുടങ്ങി വോളന്റിയര്മാരെ ക്രോഡീകരിച്ചു. ദൂരെ യാത്ര ചെയ്യേണ്ടി വന്നവരെ സങ്കടപൂർവ്വം ഒഴുവാക്കേണ്ടി വന്നു.
പിന്നീട് തിരഞ്ഞെടുത്തവർക്കുള്ള നിർദേശങ്ങൾ ഓണ്ലൈൻ മീറ്റിംഗുകളിൽ കൈമാറി. ഹരിത സന്ദേശങ്ങളും ബൂത്തുകളുടെ മാതൃകകളും പങ്കുവെച്ചു. ഓരോ പഞ്ചായത്തുകളിലെയും ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ബൂത്തുകൾ മാതൃക ഹരിത ബൂത്തുകളായി കണ്ടെത്തി പഞ്ചായത്തുകൾ നേരത്തെ അറിയിച്ചിരുന്നു. ഇവിടെ ആർപിമാർ സന്ദർശിച്ചു വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. വോളന്റിയർ മാർക്കുള്ള ടീഷർട്ടുകളും മസ്കുക്കുകളും ബ്ലോക്കുകൾ മുഖേന വിതരണം നടത്തി.
തിരഞ്ഞെടുപ്പിന് തലേ ദിവസം ബൂത്തൊരുക്കാനും, സന്ദേശങ്ങൾ എഴുതി വെക്കാനും വോളന്റിയര്മാര് തന്നെ നേരിട്ടെത്തി. ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പം പരമ്പരാഗത രീതിയിൽ ഓല മേടഞ്ഞതും കുട്ട നിർമിച്ചതും പലർക്കും ആദ്യ അനുഭവം തന്നെ ആയിരുന്നു. രാത്രി വൈകിയും വീടുകൾ പോകാൻ കൂട്ടാക്കാതെ ചില വിരുതന്മാർ ഒരുപാട് നാൾക്ക് ശേഷം കിട്ടിയ അവസരം ശരിക്കും ആസ്വദിച്ചു.
പിറ്റേന്ന് രാവിലെ ആദ്യ വരിയിൽ തന്നെ നിന്നു വോട്ടു ചെയ്തു വോളന്റിയര്മാര് തങ്ങളുടെ ചുമതലയുള്ള ബൂത്തുകളിലേക്കു കുതിച്ചെത്തി.
വോട്ടു ചെയ്യാൻ ബൂത്തിലെത്തിയവർ ഹരിത അലങ്കാരങ്ങൾ കണ്ടു ആദ്യമൊന്നു അമ്പരന്നു. പച്ചോലയിലെ സ്വാഗത കമാനങ്ങൾക്കു താഴെ ശുഭ്രവസ്ത്ര ധാരികളായ വിദ്യാർഥികൾ തിളങ്ങുന്ന കണ്ണുകളോടെ വോട്ടർമാരെ വരവേറ്റു. സാനിടൈസർ നൽകാനും,സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും അവർ തന്നെ നിർദേശങ്ങൾ നൽകി. അവരുടെ ആത്മാർത്ഥത കണ്ടു പോളിംഗ് ഓഫീസർമാരും പോലീസ് ഉദ്യോഗസ്ഥരും എന്തിനു ബൂത്ത് ഏജന്റ് മാർ പോലും അതിശയിച്ചു. അവർക്ക് വേണ്ട എല്ലാ പിന്തുണയും വൈകുന്നേരം വരെ നൽകി അവരും കൂടെ കൂടി.
ഉച്ച കഴിഞ്ഞു പോളിങ് ഏറെ കുറെ അവസാനിച്ച ബൂത്തുകളിലെ വോളന്റിയർമാരോട് നേരത്തെ തന്നെ പൊയ്ക്കൊള്ളാൻ നിർദേശിച്ചിട്ടും അവരതിനു കൂട്ടാക്കാതെ വൈകീട്ട് അവസാന വോട്ടറും വന്നു പോയതിനു ശേഷം ഹരിത കർമ്മ സേന അംഗങ്ങൾക്കൊപ്പം തലേന്ന് കെട്ടിയ ഹരിതാലങ്കാരങ്ങൾ മുഴുവൻ അഴിച്ചു ബൂത്ത് വൃത്തിയാക്കിയ ശേഷം മാത്രമാണ് പലരും മടങ്ങിയത്.
വോളന്റിയര്മാര്ക്കായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഫീഡ്ബാക്ക് മീറ്റിങ്ങിൽ പലരും അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സത്യത്തിൽ ജില്ലാ മിഷൻ ടീമിന് അഭിമാനമായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയുടെ ഉത്സവത്തിൽ ആ പ്രക്രിയകൾ മുഴവൻ അടുത്തറിയാനും ഒപ്പം പ്രകൃതിയെ സംരക്ഷിക്കുന്ന സന്ദേശത്തിന്റെ വക്താക്കളാകാൻ സാധിച്ചതിന്റെയും സന്തോഷം അവർ പങ്കു വെച്ചു. ഈ യുവ തലമുറയിൽ നമുക്ക് പ്രതീക്ഷ നൽകാം. നാളെയുടെ കേരളം ഇവരുടെ കയ്യിൽ ഭദ്രമാണ്.