ഓഗസ്റ്റ് 15-നകം മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഒരുങ്ങണം – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
ഹരിതകേരള മിഷന്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 15-ഓടെ ‘മാലിന്യങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യ’ പ്രഖ്യാപനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും തയ്യാറാവണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആസൂത്രണ ഭവനില്‍ നടന്ന മാലിന്യമുക്ത കേരളം പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എന്‍. സോമസുന്ദര്‍ ലാല്‍, എ.ഡി.എം. കെ.എം. രാജു, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ടി. മാളുക്കുട്ടി എന്നിവര്‍ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വവുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാല്‍ അത് തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ഡ്തല സമിതികള്‍ ഓഗസ്റ്റ് 15-ന് മുമ്പ് വീട് സന്ദര്‍ശനം പൂര്‍ത്തിയാക്കണം. വിവര ശേഖരണവും നടത്തണം. രണ്ടാം ഘട്ടമായി പദ്ധതിരേഖ തയ്യാറാക്കണം. ഗൃഹസന്ദര്‍ശനത്തില്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കാളികളാക്കാം.
ഒരു സംഘം 50 മുതല്‍ 60 വീടുകള്‍ വീതം സന്ദര്‍ശിക്കും. രണ്ട് ദിവസമാണ് ഇതിന് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വാര്‍ഡ്തല പരിശീലനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നല്‍കും. ഉപയോഗശൂന്യമായ കിണറുകളും കുളങ്ങളും പുനരുപയോഗത്തിന് തയ്യാറാക്കും. ഉറവിട മാലിന്യസംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കി പദ്ധതികള്‍ ആവിഷ്‌കരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് സംസ്ഥാനതലത്തില്‍ സംവിധാനങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മന്ത്രി അറിയിച്ചു.