കുടിവെള്ളത്തിന് മുഖ്യപരിഗണന: റവന്യൂ മന്ത്രി
കുടിവെള്ളത്തിനാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരൻ. കളക്ടറേറ്റിൽ വരൾച്ചാ ദുരിതാശ്വാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജലസേചനം എന്നത് രണ്ടാമത്തെ വിഷയമാണ്. പന്പുകൾ, കുളങ്ങൾ തുടങ്ങിയ പൊതു ജലസേചന മാർഗങ്ങളിലൂടെയും കിണറുകളിലൂടെയും ധാരാളമായി വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കപ്പെടണം. ഗ്രൗണ്ട് വാട്ടർ, കെഎസ്ഇബി, കൃഷി വകുപ്പ്, ഇറിഗേഷൻ, വാട്ടർ അഥോറിറ്റി, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, റവന്യൂ എന്നിവയുടെ കൂട്ടായ പരിശ്രമം ഇനിയങ്ങോട്ട് വളരെ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഒരു നിയന്ത്രണവുമില്ലാതെ കുഴൽക്കിണറുകൾ കുഴിക്കുന്നത് വരൾച്ച രൂക്ഷമാക്കുമെന്ന് ജില്ലാ കളക്ടർ ജീവൻ ബാബു യോഗത്തിൽ പറഞ്ഞു. അതിനാൽ സ്വകാര്യസ്ഥാപനങ്ങൾക്ക് കുഴൽക്കിണർ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ കിയോസ്കുകൾ ആവശ്യത്തിന് സജ്ജീകരിച്ചിട്ടുണ്ട്. ടാങ്കർ ലോറിയിലൂടെ കുടിവെള്ളത്തിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ 6,200 രൂപയാണ് റേറ്റ് ലഭിച്ചിരിക്കുന്നത്. മുൻ വർഷം ഇത് 6,000 രൂപയായിരുന്നു. ജലക്ഷാമം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അറിയിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
റവന്യൂ, പോലീസ്, തദ്ദേശവിഭാഗങ്ങൾ എന്നിവ നിരീക്ഷണം ശക്തമാക്കാനും ജലം ദുരുപയോഗം ചെയ്യുന്നത് കർശനമായി നിയന്ത്രിക്കാനും മന്ത്രി യോഗത്തിൽ നിർദേശം നൽകി. ഇതിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും. എഡിഎം കെ.അംബുജാക്ഷൻ, ആർഡിഒ പി.കെ.ജയശ്രീ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പ് തലവന്മാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.