ഗവർണർ നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തു .
തിരുവനന്തപുരം :കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നവകേരളം മിഷനുകൾക്കു സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടക്കമായി. ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ബൃഹദ് പദ്ധതികള്‍ ഉൾക്കൊള്ളുന്ന നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ വ്യാഴാഴ്ച രാവിലെ ഗവർണർ പി സദാശിവം ഉദ്ഘാടനംചെയ്തു. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ഗിരിദീപം ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. ഗ്രാമ–ബ്ളോക്ക്– ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍, മുനിസിപ്പല്‍– കോർപ്പറേഷന്‍ ചെയർമാന്മാര്‍ എന്നിവര്‍ ഉൾപ്പെടെ രണ്ടായിരത്തിലേറെ ജനപ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രിമാര്‍, ആസൂത്രണ ബോർഡിന്റെ വൈസ് ചാൻസലർമാർ, നിയമസഭയിലെ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടർന്ന് നടന്ന ഹരിതകേരളം മിഷന്‍ സെമിനാറില്‍ മന്ത്രിമാരായ മാത്യു ടി തോമസ്, വി എസ് സുനില്‍ കുമാര്‍, ഡോ. കെ ടി ജലീല്‍ എന്നിവര്‍ പങ്കെടുക്കുന്നു. കാർഷിമ വികസനവും കർഷക ക്ഷേമവും, സുജലം സുഫലം ടാസ്ക്ഫോഴ്സ്, ശുചിത്വ മാലിന്യ സംസ്കരണം ടാസ്ക്ഫോഴ്സ്, ജലസമൃദ്ധി ടാസ്ക്ഫോഴ്സ് എന്നീ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കുന്നുണ്ട്.
ഉച്ചയ്ക്ക് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ മിഷന്‍ സെമിനാർ നടന്നു . തുടർന്ന് ആർദ്രം മിഷന്‍: ജന സൗഹൃദ സർക്കാർ ആശുപത്രികള്‍ സെമിനാറില്‍ മന്ത്രി കെ കെ ശൈലജയാണ് അദ്ധ്യക്ഷ. സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷനില്‍ മന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷനായി . വൈകിട്ട് പ്ളീനറി സമ്മേളനത്തില്‍ നവകേരളം മിഷന്‍ പരിപ്രേക്ഷ്യം പ്രഭാഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും . മന്ത്രി ഇ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനാകും. മിഷന്‍ ചർച്ചകളുടെ ക്രോഡീകരണം മന്ത്രി ടി എം തോമസ് ഐസക്ക് നിർവഹിക്കും.