കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകളുടെ ഇടപെടല്‍ സാധ്യതകള്‍ – ഹരിതകേരളം മിഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു
*സഹകരണസംഘം മുഖേനയുള്ള കാര്‍ഷികവായ്പയുടെ തോത് ഉയര്‍ത്തും – മന്ത്രി കടകംപള്ളി സുരേന്ദ്രന്*
സഹകരണസംഘങ്ങള്‍ മുഖേന നല്കുന്ന കാര്‍ഷികവായ്പയുടെ തോത് 40 ശതമാനമായി ഉയര്‍ത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്. നിലവില്‍ മൊത്തം വായ്പയുടെ പത്തര ശതമാനമാണ് കാര്‍ഷികവായ്പയായി സഹകരണസംഘങ്ങളിലൂടെ നല്‍കുന്നത്. ഇത് ആദ്യഘട്ടത്തില്‍ 25 ശതമാനമായും രണ്ടാം ഘട്ടത്തില്‍ 40 ശതമാനമായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകളുടെ ഇടപെടല്‍ സാധ്യതകള്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഹരിതകേരള മിഷന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ കാര്‍ഷിക ഉല്പാദനത്തിനായാണ് പ്രധാനമായും കാര്‍ഷികവായ്പ ലഭ്യമാക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനുമായുള്ള വായ്പാ പദ്ധതികള്‍ ആവിഷ്കരിക്കും.
കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ 50 ശതമാനവും കേരളത്തിലെതാണ്.കേരളത്തിലെ കര്‍ഷകരുടെ കൂട്ടായ്മായാണ് സഹകരണ പ്രസ്ഥാനമായി ഉയര്‍ന്നു വന്നത്. ഭൂജന്മിമാരുടെയും വട്ടിപ്പലിശക്കാരുടെയും ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിച്ചതും സഹകരണ പ്രസ്ഥാനമായിരുന്നു. കൃഷിഭൂമിയുടെ ലഭ്യതക്കുറവും കൃഷിയോടുള്ള താല്പര്യക്കുറവും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിച്ച സഹകരണ സംഘങ്ങളുടെ ലക്ഷ്യം മാറ്റി. കാര്‍ഷികമേഖലയെ സജീവമാക്കാനും കൃഷി സംസ്കാരത്തിന്റെ ഭാഗമാക്കാനുമുള്ള ശ്രമങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തി വരുന്നത്. സര്‍ക്കാര്‍ കൊണ്ടുവരുന്ന സഹകരണ നയത്തിലൂടെ കൃഷി വായ്പയുടെ തോത് ഉയര്‍ത്തും.
നെല്ലുല്പാദനത്തിനായി പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വഴി നടത്തുന്ന നെല്ല് സംഭരണ കേന്ദ്രം പോലെ ഓരോ ജില്ലയുടെയും പ്രത്യേക കാര്‍ഷിക വിളകളുടെ ഉല്പാദനത്തിനും വിപണനത്തിനുമായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരും സഹകരണ മേഖലയും ഒരുമിച്ച് നിന്നാല്‍ കാര്‍ഷിക മേഖലയില്‍ അത്ഭുതം സൃഷ്ടിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്, സഹകരണസംഘം രജിസ്ട്രാര്‍ ഡോ. പി. കെ. ജയശ്രീ, അഡീഷണല്‍ രജിസ്ട്രാര്‍ സജാദ്, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജിജു പി. അലക്സ്, ഹരിപ്രിയാദേവി വി. വി. തുടങ്ങിയവര്‍ സംസാരിച്ചു. എല്ല ജില്ലകളിലെയും സഹകാരികള്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശില്പശാലയുടെ സമാപനം ഇന്ന് (28.11.19) നടക്കും. ഇന്ന് നടക്കുന്ന കര്‍മ്മപരിപാടി ആസൂത്രണം സെഷന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.