വനമേഖലയിൽ മാലിന്യമുക്തകേരളത്തിന്റെ മാറ്റങ്ങൾ ദൃശ്യമാകണം : മന്ത്രി എ.കെ. ശശീന്ദ്രൻ
തദ്ദേശസ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കാളികളാക്കി ഒരു ജനകീയ ക്യാമ്പയിനായി വനമേഖലയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ മാറ്റിയെടുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ഹരിതകേരളം മിഷന്റെയും വനംവന്യജീവി വകുപ്പിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം പി.ടി.പി നഗറിലെ ഫോറസ്ട്രി പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച വനമേഖലയിലെ മാലിന്യ പരിപാലനത്തെക്കുറിച്ച് വന സംരക്ഷണ സമിതികള്‍ക്ക് പരിശീലനം നല്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ഹരിത പരിശീലന കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്തകേരളത്തിനായി ശ്രമിക്കുക എന്നതിന്റെ അർത്ഥം ജനങ്ങൾക്ക് ശുദ്ധവായു,ശുദ്ധജലം തുടങ്ങിയ പ്രകൃതിയുടെ അനുഗ്രഹങ്ങൾ എത്തിക്കാൻ കഴിയുക എന്നതാണ്. പ്രകൃതിയുടെ ആ സംരക്ഷണവും അനുഗ്രഹവും ഉണ്ടാകുമ്പോഴാണ് ഒരു ഊർജ്ജസ്വലതയുള്ള സമൂഹമായി മനുഷ്യസമൂഹത്തെ മാറ്റി എടുക്കാൻ കഴിയുന്നത്. അത്രത്തോളം പ്രധാന്യമർഹിക്കുന്നതാണ് വനമേഖലയിൽ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട മാലിന്യസംസ്കരണ പദ്ധതികൾ. ആ പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണം. ഇത് സംബന്ധിച്ചുള്ള പരിശീലം പൂർത്തിയാക്കുന്നതിനൊപ്പം വനസംരക്ഷണ മേഖലയിലെ പ്രാദേശിക സമിതികൾ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംയുക്ത ശ്രമം വനംവകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണം സംബന്ധിച്ച പ്രായോഗിക പ്രവർത്തനങ്ങൾ വനമേഖലയിലുണ്ടാകണമെന്ന് ഡോ.ടി.എൻ സീമ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഇക്കോ ഡെവലപ്പ്മെന്റ് & ട്രൈബല്‍ വെല്‍ഫെയര്‍) ജെ. ജസ്റ്റിന് മോഹന്‍ ഐ.എഫ്.എസ് വിഷയാവതരണം നടത്തി. ഡി.കെ. വിനോദ്കുമാര്‍ (ഐ.എഫ്.എസ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ഐ.എച്ച്.ആര്.ഡി) സ്വാഗതവും, നവകേരളം കര്‍മപദ്ധതി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി സുധാകരൻ നന്ദിയും പറഞ്ഞു. മാർച്ച് 4,5 തീയതികളിലായി നടക്കുന്ന പരിശീലത്തിൽ വനം വന്യജീവി വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിനിധികളും വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. തുടർന്ന് എല്ലാ ജില്ലകളിലുമായി 36 ഫോറസ്റ്റ് ഡിവിഷൻ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതിയംഗങ്ങൾ മാലിന്യ പരിപാലനത്തിൽ മാർച്ച് 30 നകം പരിശീലനം നൽകും.