വികസന കുതിപ്പിൽ നീലേശ്വരം: ഹരിത കർമ്മസേന – മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക
വളർന്ന് വരുന്ന മറ്റേത് നഗരത്തെയും പോലെ നീലേശ്വരത്തേയും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം മാലിന്യ സംസ്കരണം തന്നെയായിരുന്നു. അതിൽ തന്നെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ പരിപാലനമാണ് ഏറ്റവും വലിയ വെല്ലുവിളിയായി വന്നത്. ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ അല്ലാതെ ശാശ്വതമായി ഈ വിഷയം പരിഹരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഭരണസമിതി വിദഗ്ധരുടെ സേവനം തേടുകയും അതിന്റെ ഭാഗമായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. നഗരസഭയിലെ 32 വാർഡുകളിലെയും അജൈവ മാലിന്യങ്ങൾ ശേഖരിക്കുവാൻ ഹരിത കർമ്മ സേനയുടെ രൂപീകരണമാണ് ആദ്യഘട്ടം. അടഞ്ഞ് കിടന്ന ചിറപ്പുറത്തെ മാലിന്യസംസ്കരണ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കുക, സംഭരിച്ച് പ്ലാന്റിൽ സംസ്ക്കരിക്കുന്ന മാലിന്യങ്ങൾ പരിപാലിച്ച് കൃത്യമായി കയറ്റി അയക്കുക എന്നിവയാണ് അടുത്ത ഘട്ടങ്ങൾ.
നില നിന്നിരുന്ന ചില തെറ്റിധാരണകൾ മാറ്റി, പൊതു പ്രസ്ഥാനങ്ങളുടെ സഹായത്തോടെ 2018 ഒക്ടോബർ 2-ന് പ്ലാന്റ് തുറക്കാൻ കഴിഞ്ഞത് നിർണ്ണായകമായ നീക്കമായിരുന്നു. തുടർന്ന് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ടൗണിൽ നിന്നും 32 വാർഡുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുകയും അവ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ബെയിൽ ചെയ്തും ഷ്രഡ്ഡ് ചെയ്തും ക്ലീൻ കേരള കമ്പനിക്ക് കൈമാറി വരുന്നു. ആ ഇനത്തിൽ ലഭിക്കുന്ന തുകയും യൂസർ ഫീ ഇനത്തിൽ ലഭിക്കുന്ന തുകയും ഹരിത കർമ്മ സേന യുടെ ശമ്പളത്തിനും മറ്റു പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ആധുനിക യന്ത്ര സംവിധാനങ്ങൾ സ്ഥാപിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ 42 ലക്ഷം രൂപ നഗരസഭ ചിലവഴിച്ചു. ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനും അവരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും വേണ്ടി പ്ലാന്റിനോട് അനുബന്ധമായി 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഹരിത കർമ്മ സേന പരിശീലന കേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു . ഹരിത കേരള മിഷൻ ഡയറക്ടർ ഡോ:ടി.എൻ. സീമ ഉൾപ്പെടെയുള്ള ആളുകൾ നമ്മുടെ പ്ലാന്റ് സന്ദർശിക്കുകയും മാതൃകാപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഏറ്റവും സങ്കീർണ്ണമായ ഒരു പ്രശ്നം നല്ല രീതിയിൽ പരിഹരിക്കുവാനും സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ രീതിയിൽ പ്രവർത്തിപ്പിക്കുവാനും കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഭരണസമിതി.