പശ്ചിമഘട്ട പ്രദേശത്തെ ജനവാസം സുരക്ഷിതമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ
പശ്ചിമഘട്ട പ്രദേശത്തെ ജനവാസം സുരക്ഷിതമാക്കുന്നതിനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പശ്ചിമഘട്ട നീര്‍ച്ചാലുകളുടെയെല്ലാം സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ പശ്ചിമഘട്ട നീര്‍ച്ചാൽ മാപിംഗ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പ്രളയവും വെള്ളപ്പൊക്കവുമൊക്കെ കാരണം ജനങ്ങൾ പശ്ചിമഘട്ടത്തെ ഭയപ്പാടോടെ നോക്കിക്കാണുന്ന സ്ഥിതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിന് മാറ്റം വരുത്തണം. പശ്ചിമഘട്ടത്തിലെ നീര്‍ച്ചാലുകളും തോടുകളുമെല്ലാം സുഗമമായി ഒഴുകണം. വെള്ളം താഴ്ന്നിറങ്ങി മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകാൻ പാടില്ല- മന്ത്രി പറഞ്ഞു.
ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇനി ഞാനൊഴുകട്ടെ എന്ന ശ്രദ്ധേയമായ പരിപാടി ഹരിതകേരളം മിഷനും സര്‍ക്കാരും നടപ്പാക്കിയത്. രണ്ടുഘട്ടങ്ങളിലായി വളരെ ശ്രദ്ധേയമായ നിലയില്‍ ഈ പ്രവര്‍ത്തനങ്ങൾ നടത്താൻ കഴിഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളിലെ പെരുമഴക്കാലത്ത് കേരളം വെള്ളത്തില്‍ മുങ്ങാതിരുന്നത് ഇക്കാരണം കൊണ്ടു കൂടിയാണെന്ന് പഠനം തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വിജയമാതൃകയെ പിന്തുടര്‍ന്നാണ് ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടത്തിനും തുടക്കമിടുന്നത്. ഇതിന്റെ ഏറ്റവും പ്രധാന ഘടകമാണ് മാപിംഗ് പ്രവര്‍ത്തനങ്ങൾ. അതിന് ജലവകുപ്പിന്റെ സര്‍വ്വവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ചടങ്ങില്‍ എം എം മണി എം.എല്‍.എ അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ മാപ്പത്തോണിന്റെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. വാഴൂര്‍ സോമൻ എം.എല്‍.എ. ബ്രോഷർ ഏറ്റുവാങ്ങി. നവകേരളം കര്‍മപദ്ധതി 2 സംസ്ഥാന കോര്‍ഡിനേറ്റർ ഡോ. ടി.എന്‍. സീമ വിഷയമവതരിപ്പിച്ചു. ഹരിതകേരളം മിഷന്റെയും കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയുടെയും നേതൃത്വത്തിൽ പശ്ചിമഘട്ട പ്രദേശങ്ങൾ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്‍ച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാർ തുടക്കം കുറിക്കുന്നതെന്ന് ഡോ. ടി.എന്‍. സീമ പറഞ്ഞു. പശ്ചിമഘട്ടത്തെ സുരക്ഷിതമാക്കുകയെന്ന മഹത്തായ ലക്ഷ്യം വിജയിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകണമെന്ന് ഡോ. ടി.എന്‍.സീമ പറഞ്ഞു. വിസ്മയകരമായ പ്രകൃതി ദൃശ്യങ്ങളാണ് മനുഷ്യരാശിക്ക് പശ്ചിമഘട്ടം നല്‍കുന്നത്. അതിനെ എക്കാലത്തേയ്ക്കും നിലനിര്‍ത്തുന്നതിന് പശ്ചിമഘട്ടത്തെ സുരക്ഷിതമാക്കിയാല്‍ മാത്രമേ കഴിയൂവെന്നും ഡോ. ടി എന്‍ സീമ പറഞ്ഞു