ഹരിതകർമസേനയ്ക്ക് നൽകാം ‘സല്യൂട്ട്’
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് തികച്ചും ഹരിതമാക്കി ഹരിതകർമസേന. ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിപുലമായ സൗകര്യങ്ങളാണ് ഹരിതകർമസേനയുടെ പ്രവർത്തകർ ഒരുക്കിയിരുന്നത്. കൂടാതെ പോളിങ്ങിന് ശേഷം രാത്രി വൈകിയും ബൂത്തുകൾ മാലിന്യമുക്തമാക്കാൻ ഇവർ രംഗത്തുണ്ടായിരുന്നു. സ്വന്തം വോട്ടുചെയ്തശേഷമാണ് എല്ലാവരും കർമനിരതരായത്.
1450 പേർ നയിച്ച പോരാട്ടം
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നപ്പോൾമുതൽ സർക്കാർ നിർദേശമനുസരിച്ച് ഹരിതകർമസേന തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സ്ഥാനാർഥികളുടെ പ്രചാരണംമുതൽ വോട്ടെടുപ്പുവരെ ഹരിതമയമാക്കാനായിരുന്നു തീരുമാനം. ഹരിതപ്രചാരണം നടത്താൻ സ്ഥാനാർഥികൾക്കെല്ലാം നിർദേശങ്ങളും സഹായങ്ങളും നൽകി. വോട്ടെടുപ്പ് ദിവസം പോളിങ് പി.പി.ഇ. കിറ്റുകളൊഴികെ പോളിങ് ബൂത്തിലെയും പരിസരത്തെയും എല്ലാ മാലിന്യങ്ങളും ഇവർ തരംതിരിച്ച് ശേഖരിച്ചു. ഇതിനായി പോരാട്ടം നയിച്ചത് 1450 പേരായിരുന്നു. സ്ലിപ്പുകളും മറ്റുമിടാൻ പോളിങ് ബൂത്തിനു സമീപം ബിന്നുകൾ സ്ഥാപിച്ചിരുന്നു. വോട്ടർമാർ ഉപേക്ഷിച്ചുപോയ മറ്റ് സാമഗ്രികളും അവർ ശേഖരിച്ചു. ഇതിലൂടെ നാട്ടിൽ കുന്നുകൂടേണ്ടിയിരുന്ന ടൺകണക്കിന് മാലിന്യമാണ് ഇവർ ജില്ലയിൽ ശേഖരിച്ചത്. സാനിെറ്റെസറുകൾ വോട്ടർമാർക്ക് നൽകുന്ന ചുമതലയുംകൂടി ഇവർ ഏറ്റെടുത്തു. സമാഹരിച്ച പാഴ്‌വസ്തുക്കൾ പഞ്ചായത്തിന്റെ കളക്ഷൻ സെന്ററിലെത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്.മധു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി.ജസീർ എന്നിവർ പറഞ്ഞു.
സാമഗ്രികൾ നീക്കണം
വോട്ടെടുപ്പ് കഴിഞ്ഞാൽ ബോർഡുകളും കൊടികളും തോരണങ്ങളുമെല്ലാം അഞ്ച് ദിവസത്തിനുള്ളിൽ നീക്കി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനയ്ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ. അവർ അത് പുനഃചംക്രമണത്തിന് നൽകും. ഒരുകാരണവശാലും കത്തിക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യരുത്. വോട്ടെടുപ്പ് കഴിഞ്ഞാൽ എല്ലാ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും അവർ സ്ഥാപിച്ച പരസ്യ പ്രചാരണബോർഡുകളും പോസ്റ്ററുകളും മറ്റും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന് കൈമാറണമെന്ന് ജില്ലാ കളക്ടർ ഓർമിപ്പിച്ചു. അല്ലാത്തപക്ഷം അഞ്ച് ദിവസത്തിനുള്ളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അവ നീക്കം ചെയ്യും. ഇതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥികളിൽനിന്ന് ഈടാക്കും.