പനച്ചിക്കാട്ടെ തിരഞ്ഞെടുപ്പ് ഓഫീസ് പ്രകൃതി സൗഹൃദം
പഴമയുടെ മോഡലിൽ പ്രകൃതിയോട് ഇണങ്ങി മാതൃകാ തിരഞ്ഞെടുപ്പ് ഓഫീസ്. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടങ്ങൾ പാലിക്കണമെന്ന തീരുമാനത്തിൽ പനച്ചിക്കാട് പഞ്ചായത്തിൽ ജില്ലയിലെ ആദ്യ മാതൃകാ ഹരിത ഇലക്ഷൻ ഓഫീസ് സജ്ജമായി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഹരിത ഇലക്ഷൻ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാറുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുക, പ്രകൃതിസൗഹൃദ വസ്തുക്കൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുക തുടങ്ങിയവയാണ് ഹരിത തിരഞ്ഞെടുപ്പ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി പ്ലാസ്റ്റിക് കലർന്ന പ്രചാരണ സാമഗ്രികളും മറ്റ് വസ്തുക്കളും ഒഴിവാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കുക എന്ന സന്ദേശവും കൂടിയാണ് നൽകുന്നത്.
പഞ്ചായത്തിലെ 16ാം വാർഡിൽ സാജൻ പൊയ്കത്തയ്ക്കൽ വിട്ടു നല്കിയ സ്ഥലത്താണ് എൽ.ഡി.എഫ് മുന്നണിയുടെ ഹരിത ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഹരിത കേരളം മിഷന്റെ നിർദേശപ്രകാരം പ്രദേശവാസികളും യുവാക്കളും ചേർന്നാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. മുൻപൊക്കെ തിരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷൻ ഓഫീസുകൾ വീടുകളിലോ അല്ലെങ്കിൽ താത്ക്കാലിക ഷെഡ് ഒരുക്കി അതിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഓല, മുള, തുടങ്ങിയവ ഉപയോഗിച്ച് പ്രകൃതിസൗഹൃദമായാണ് നിർമ്മാണം. എ.യു. തോമസ് എന്ന പ്രദേശവാസിയാണ് നിർമ്മാണത്തിനുള്ള ഓല നൽകിയത്. ടി.ജെ രാജു, അരവിന്ദ്, ജിനീഷ്, ജീവൻ, പ്രണവ്, അനിയൻ ഐസക്, അഖിലേഷ് എന്നിവരാണ് ഹരിത ഓഫീസ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഓഫീസിൽ മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ, പനയോല കൊണ്ടുള്ള ആർച്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിലെ തന്നെ 14ാം വാർഡിലും സമാന രീതിയിൽ ഹരിത ഓഫീസ് നിർമ്മിക്കുന്നുണ്ട്. ആറായിരം ടൺ മാലിന്യമാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളിലൂടെ ഉണ്ടാകുന്നത്.