സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായികിടന്ന അയ്മനത്ത് മള്ളൂർ പാടം കൃഷിയോഗ്യമാക്കുന്നു
കോട്ടയം ഈരയിൽകടവിൽ തരിശുനിലം കതിരണിയാൻ തുടങ്ങിയിട്ട് രണ്ടുവർഷം പിന്നിട്ടു. ബൈപ്പാസിനരികിലെ 280 ഏക്കറിലാണ് കൃഷി. കോട്ടയം നഗരസഭാ പരിധിയിൽവരുന്ന പൂഴിക്കുന്ന്, തുരുത്തുമ്മേൽ പാടശേഖരം, പനച്ചിക്കാട് പഞ്ചായത്തിലെ പുന്നക്കൽ പടിഞ്ഞാറേക്കര അരിക് പാടശേഖരം എന്നിവയാണ് പച്ചയുടുക്കുന്നത്.
ഹരിതകേരളം മിഷന്റെ ഭാഗമായി മീനച്ചിലാർ മീന്തലയാർ കൊടൂരാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിതുടങ്ങി. കൃഷിവകുപ്പിന്റെ ധനസഹായം ലഭിച്ചു. 40നടുത്ത് പോസ്റ്റുകൾ സ്ഥാപിച്ചാണ് കെഎസ്‌ഇബി ഇവിടേക്ക് വൈദ്യുതി എത്തിച്ചത്. ബണ്ട് നിർമാണത്തിനും ജലസേചന സൗകര്യത്തിനും ഇറിഗേഷൻ വകുപ്പ് സൗകര്യമൊരുക്കി. റവന്യു വകുപ്പിന്റെ സഹായവും ലഭിച്ചു. ജനകീയ കൂട്ടായ്‌മയിൽ ആദ്യ രണ്ടുതവണ വിജയം കൊയ്‌തതോടെ മൂന്നാം കൃഷിക്കൊരുങ്ങുകയാണ് പാടശേഖരം. വയലിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചുതുടങ്ങി. തരിശുനില കൃഷിയിൽ വിപ്ലവംതീർത്ത് മുന്നേറുകയാണ് ജില്ല.
ഹരിതകേരളം മിഷനിൽ 4400 ഏക്കർ തരിശുനിലത്ത് നെൽകൃഷി വ്യാപിച്ചു. സുഭിക്ഷകേരളം പദ്ധതിയിലും തരിശുനിലങ്ങൾ കൃഷിയിടങ്ങളായി. കടുത്തുരുത്തി, അയ്‌മനം, പനച്ചിക്കാട്, കൂരോപ്പട എന്നിവ തരിശുരഹിത പഞ്ചായത്തുകളായി. ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ദേശീയതലത്തിൽവരെ അംഗീകാരവും ശ്രദ്ധയും നേടിയ പ്രവർത്തനങ്ങൾ നടത്തി. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ 170 കിലോമീറ്റർ തോടുകളാണ് പുനരുജ്ജീവിപ്പിച്ചത്. 129ഓളം പച്ചത്തുരുത്തുകളും 92 ഹരിത സംരംഭങ്ങളും ജില്ലയിലുണ്ട്.