കർഷകന് കൂട്ടായി വിത്തുപുര
കർഷകർ നേരിടുന്ന വിത്ത് ക്ഷാമത്തിന് പരിഹാരവുമായി ഹരിതകേരളം മിഷൻ വിത്തുപുര. ലോക്‌ഡൗൺ കാലത്ത് തുടങ്ങിയ കാർഷികസംരംഭങ്ങൾക്കുള്ള വിത്ത് ശേഖരണവും വിതരണവും നടത്തിയാണ് വിത്തുപുര കർഷകർക്ക് പ്രിയപ്പെട്ടതായത്.
ഫെയ്സ്ബുക്ക്, വാട്ട്സാപ് കൂട്ടായ്മകൾ ഉപയോഗപ്പെടുത്തിയാണ് എല്ലാവർക്കും വിത്ത് ലഭിക്കുന്ന രീതിയിൽ പദ്ധതി ആരംഭിച്ചത്. കണ്ണൂർ ജില്ലയിൽ നടത്തിയ ലോക്‌ഡൗൺകാല പച്ചക്കറി കൃഷി മത്സരത്തിലെ അറുന്നൂറോളം മത്സരാർഥികൾ ഉൾപ്പെടുന്ന ഹരിതം വാട്സാപ്പ് ഗ്രൂപ്പുകളും “കണ്ണൂരിന്റെ പച്ചപ്പ്’ പേരിലുള്ള മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഗ്രൂപ്പും വഴിയാണ് വിത്തുപുരയുടെ പ്രവർത്തനം. കർഷകർ തങ്ങളുടെ കൈവശമുള്ള വിത്ത് ജില്ലാ മിഷൻ ഓഫീസിൽ എത്തിക്കും. ലഭിച്ച വിത്തിന്റെ പട്ടിക കൃത്യമായ ഇടവേളകളിൽ ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുകയും ആവശ്യമുള്ളവർ അഡ്രസ്സ് എഴുതിയ കവർ ഓഫീസിലേക്ക് അയക്കുകയുംചെയ്യും.
മുപ്പതിൽപരം വിത്തിനങ്ങൾ വിത്തുപുരയിലെത്തിയിട്ടുണ്ട്. കൈവശമില്ലാത്ത വിത്തുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കും ആശ്രയമാണ് ഈ പദ്ധതി. രണ്ടുതരം വിത്തുകളാണ് ഒരു തവണ ഒരാൾക്ക് ലഭിക്കുക. പത്തിൽ കൂടുതൽ വിത്തുകൾ വിത്തുപുരയിലേക്ക് നൽകുന്നവർക്ക് വിത്തുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പ്രീമിയം മെമ്പർഷിപ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മിഷൻ ജില്ലാ കോ–ഓഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.