ശുദ്ധവായു ശ്വസിച്ചുമടങ്ങാം
കാഞ്ഞങ്ങാട‌്: കെട്ടിടങ്ങളും റോഡുകളും മാത്രമല്ല വികസനം. പുതിയ കാലത്ത് ശുദ്ധവായു ലഭിക്കുന്ന പച്ചതുരുത്തുകളും വികസനമായി ലോകം കാണുകയാണ്. ഇവിടെ മടിക്കൈ പഞ്ചായത്ത് ഒരുപടി മുന്നിലേക്ക് ചുവട് വച്ചിരിക്കുന്നു. വേഗത്തിൽ നഗരവൽകരിക്കപ്പെടുന്ന കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പരിപാടിയിൽ സംസ്ഥാനത്ത് കൂടുതൽ പച്ചത്തുരുത്തുകൾ ഉണ്ടാക്കിയത് മടിക്കൈയിലാണ്.
51 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 24121 ജനസംഖ്യയുമുള്ള ഈ ഗ്രാമത്തിൽ 33.43 ഏക്കറിലായി 160 പച്ചത്തുരുത്തുകളാണ് വളരുന്നത്. അഞ്ച് ഏക്കർ മുതൽ ഒരു സെന്റ് വരെയുള്ളവയുണ്ട്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് 108 എണ്ണമുണ്ടാക്കിയത്.
22 പച്ചത്തുരുത്തുകൾ 2019 ലും. കഴിഞ്ഞ മഴയത്ത് തുടങ്ങിയ 29 പച്ചത്തുരുത്തുകൾ താരതമ്യേന വലുതാണ്.വർഷംതോറും 10 ശമതാനം ജൈവവൈവിധ്യം വർദ്ധിപ്പിക്കാനുള്ള തീരുമാനവുമുണ്ട്.ഇവയുടെ സംരക്ഷണ ചുമതല തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്. ഏറ്റവുമൊടുവിൽ ‘ഒരു ഓർമതുരുത്ത് ’ ഒരുക്കിയാണ് അംഗങ്ങൾ പഞ്ചായത്ത് വിട്ടത്.
ഹരിതദൃശ്യ ചാരുതയോടെ പുഴക്കര
മടിക്കൈപുഴയുടെ മൂന്ന്കൈവഴികൾ ശുചീകരിച്ച് 64തടയണകൾ കെട്ടി പുഴപുറംപോക്ക് ഭൂമികൾ പച്ചത്തുരുത്തുകളാക്കി.വിദ്യാലയങ്ങളിലെയും സർക്കാർസ്ഥാപനങ്ങളിലെയും തരിശുഭൂമികളും ക്ഷേത്രഭരണ‐ കാവ‌് സംരക്ഷണ സമിതികൾ 28 കാവുകളും പച്ചത്തുരുത്തുകളായി രൂപപ്പെടുത്തി.
നീലേശ്വരം തേജസ്വി ഹോസ്പിറ്റൽസഹകരണസംഘം അഞ്ച് ഏക്കറാണ് നൽകിയത്.കാരാക്കോട്ടെ കർഷൻ പത്തായപ്പുര കെ കെ വിജയൻ ഒരേക്കർ സ്ഥലത്തെ റബ്ബർ മരം വെട്ടിമാറ്റി വൃക്ഷതൈകൾ നട്ട് പച്ചത്തുരുത്താക്കി. ഒമ്പത് പച്ചത്തുരുത്തുകളുടെ വിസ്തൃതി 14 ഏക്കറാണ്. 50 സെന്റുള്ള 10 പച്ചത്തുരുത്തുകളുണ്ട‌്.