പുഴകൾ ഒഴുകുന്നു… ഇനി കരകവിയില്ല
മഴക്കാലം തുടങ്ങിയാൽ പുഴയ്‌ക്കടുത്ത് താമസിക്കുന്നവരുടെ ഉള്ളം കിടുങ്ങും. കരകവിഞ്ഞൊഴുകി എങ്ങിനെയൊക്കെയാണ് നാശം വിതക്കുകയെന്ന് പറയാനാവില്ല. എന്നാൽ പോയവർഷം അതിതീവ്രമഴ പെയ്‌തിട്ടും പുഴകളൊക്കെ ആരെയും ഉപദ്രവിക്കാതെ ഒഴുകി. പുഴകൾ കുസൃതികാട്ടാതിരുന്നത് വെറുതെയല്ല. 40 തദ്ദേശ സ്ഥാപനങ്ങളിലെ 267 നീർച്ചാലുകൾ വൃത്തിയാക്കിയതിന്റെ ഫലമായാണ്. 271.600 കിലോ മീറ്റർ നീളത്തിലുള്ള ശുചീകരണ പ്രവർത്തനം മുമ്പെങ്ങും കാണാത്തതാണ്.
സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷൻ ആസൂത്രണം ചെയ്ത’ ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയിലൂടെയാണ് നീർച്ചാലുകളും പുഴകളും ശുചീകരിച്ചത്. തൊഴിലുറപ്പു തൊഴിലാളികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും യുവജനങ്ങളും കലാ-സാംസ്കാരിക പ്രവർത്തകരും സന്നദ്ധ സംഘടനകളും അണിനിരന്നു.
ചില സ്ഥലങ്ങളിൽ തടയണ കെട്ടി വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ സൗകര്യമുണ്ടാക്കി. നീർച്ചാലുകൾ അരികു കെട്ടി സംരക്ഷിച്ചു.ചിലയിടങ്ങളിൽ കയർ ഭൂവസ്ത്രം വിതാനിച്ചു അരികു സംരക്ഷിച്ചു.
മുമ്പില്ലാത്ത അനുഭവം
പുല്ലൂർ‐പെരിയ പഞ്ചായത്തിലെ കോണംതോടാണ് ആദ്യം ശുചീകരിച്ചത്. കാസർകോട് വികസന പാക്കേജിൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു തോട്, പുഴ, നീർച്ചാൽ ഇവയിൽ ഒന്ന് പുനരുജ്ജീവിപ്പിക്കാനായിരുന്നു തീരുമാനം. കാഞ്ഞങ്ങാട‌്ബ്ലോക്കിലെ അരയിപ്പുഴയുടെ അതിജീവനം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സുറുമത്തോട്, കാസർകോട്ടെ കൽമാടിത്തോട്, കാറഡുക്കയിലെ ശ്രീ മല ബേത്തലം തോട്, കാഞ്ഞങ്ങാട്ടെ മാനൂരിച്ചാൽ, പരപ്പ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലെ പനക്കാപ്പുഴ എന്നിവയെല്ലാം ചെളിനീക്കി, ആഴം കൂട്ടി വൃത്തിയാക്കി.
ജലനിരപ്പ് പഠിക്കുന്നു
കേരളത്തിലെ 44 നദികളിൽ12കാസർകോട്ടാണ്. ഏറ്റവും ചെറിയ മഞ്ചേശ്വരം പുഴയും നമുക്ക് സ്വന്തം. നമ്മുടെ പുഴകളിലെ ജലനിരപ്പ് അറിയാനുള്ള പദ്ധതി കൂടി ഹരിത കേരള മിഷൻ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ചുമതല വഹിക്കുന്ന സുബ്രഹ്മണ്യൻ പറഞ്ഞു. ഇതിനായി 78 പൊതുകുളങ്ങളിൽ ജലമാപിനികൾ സ്ഥാപിക്കുകയാണ്. ഹരിത ദൃഷ്ടി ആപ്ലിക്കേഷനിലൂടെ എല്ലാവർക്കും അറിയാനും സാധിക്കും.