മാലിന്യ സംസ്‌കരണത്തിന് ഇതാ ഒരു ചാലക്കുടി മാതൃക
ചാലക്കുടി ഇനി സമ്പൂർണ ശുചിത്വ നഗരസഭ. സമ്പൂർണ ശുചിത്വ പദവി കൈവരിച്ചതിന്റെ പ്രഖ്യാപനം ബി.ഡി. ദേവസി എം.എൽ.എ. നിർവഹിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭ കാഴ്ചവെച്ചിട്ടുള്ളതെന്നാണ് ഹരിതകേരള മിഷന്റെ വിലയിരുത്തൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മൂന്നുകോടി രൂപയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതികളാണ് നഗരസഭ നടപ്പിലാക്കുന്നത്.
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിതകർമസേന സജീവമാണ്. 38 സ്ത്രീകളാണ് സേനയിലുള്ളത്. നേരത്തെ വീടുകളിലെത്തി മാലിന്യം ശേഖരിച്ചിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മാലിന്യം ശേഖരിക്കുന്നത് തത്‌കാലം നിർത്തിയിരിക്കുകയാണ്. മറ്റു ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ഇപ്പോൾ കർമസേന. കൂടാതെ നഗരസഭാങ്കണത്തിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷിയും നടത്തുന്നു.
ഗാർഹിക ജൈവമാലിന്യ സംസ്കരണ ഉപാധികൾ
ശതമാനം സബ്‌സിഡിയോടെ മാലിന്യ സംസ്‌കരണത്തിനായുള്ള ബയോബിന്നുകൾ, റിങ് കംപോസ്റ്റ്, വെർമി കംപോസ്റ്റ്, ബയോഗ്ലാസ് പ്ലാന്റുകൾ തുടങ്ങിയവ വിതരണം ചെയ്യുന്നു. മുനിസിപ്പൽ പ്രദേശത്ത് അപേക്ഷിച്ചവർക്ക് മുഴുവൻ യൂണിറ്റുകൾ നൽകാനാണ് തീരുമാനം. ആദ്യഘട്ട വിതരണം തുടങ്ങി. </p>
എയറോബിക് കംപോസ്റ്റ് പ്ളാന്റ്
സർക്കാർ ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് എയറോബിക് കംപോസ്റ്റ് പ്ലാന്റ്. വീട്ടുകാർക്ക് നേരിട്ട് സെന്ററിലെത്തി മാലിന്യങ്ങൾ നൽകാം. ജൈവമാലിന്യം ചെറിയതോതിൽ സംസ്‌കരിക്കുന്നതിനാണ് ഈ യൂണിറ്റ്. ഈ സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
ഖരമാലിന്യ സംസ്കരണ പ്ലാന്റ്
പോട്ടയിൽ പനമ്പിള്ളി കോളേജിനടുത്താണ് ഖരമാലിന്യ സംസ്കരണ പ്ലാന്റ്. ജൈവമാലിന്യങ്ങൾ ലായനി തെളിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നു. വെർമി കമ്പോസ്റ്റ് പ്ലാന്റും ഇവിടെ പ്രവർത്തിക്കുന്നു. മാർക്കറ്റിൽനിന്നുള്ള ജൈവമാലിന്യങ്ങൾ മുഴുവൻ ഇവിടെയാണ് സംസ്കരിക്കുന്നത്. മലിനീകരണം തീരെയില്ല. വർഷങ്ങളായി ഇതിന്റെ പ്രവർത്തനം തുടങ്ങിയിട്ട്. അറവുശാലയിലെയും മാലിന്യം സംസ്‌കരിക്കുന്നതിന് മാർക്കറ്റിൽ ഉയർന്ന ശേഷിയുള്ള രണ്ട് ബയോഗ്യാസ് പ്ളാന്റും പ്രവർത്തിക്കുന്നു. പോട്ടയിലെ പ്ലാന്റിൽ മാലിന്യം സംസ്‌കരിച്ചു കിട്ടുന്ന വളം വിതരണം ചെയ്യുന്നു. കിലോയ്ക്ക് 5.50 രൂപ നിരക്കിലാണ് വിതരണം. നിരവധി കർഷകരാണ് ഇവിടെയെത്തി വളം വാങ്ങുന്നത്.