വരട്ടാർ പുനരുജ്ജീവനത്തിന് 500 കോടി രൂപ
വരട്ടാർ പുനരുജ്ജീവനത്തിന് 500 കോടി രൂപ ചെലവാകുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്
വരട്ടാർ പുരുജ്ജീവന പദ്ധതി പൂർത്തിയാകുമ്പോൾ 500 കോടിയോളം രൂപ ചെലവാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ-വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ വഞ്ചിപ്പോട്ടിൽ കടവിൽ നടപ്പാത നിർമാണോദ്ഘാടനത്തിനെത്തിയ മന്ത്രി നദി സന്ദർശിച്ച ശേഷം
സംസാരിക്കുകയായിരുന്നു. ജനകീയമായി തുടങ്ങി സർക്കാരുമായി യോജിച്ച് കേരളത്തിൽ നടപ്പാക്കപ്പെടുന്ന ഏറ്റവും സമഗ്രമായ നദീതട സംരക്ഷണ പരിപാടിയാണിത്. മറ്റ് നദീ തടങ്ങളിലേക്ക് പോകുമ്പോൾ വരട്ടാർ നിശ്ചയമായും മാതൃകയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഇതുവരെ ജനകീയമായി സമാഹരിച്ച പണമാണ് ചെലവഴിച്ചിട്ടുള്ളത്. പിന്നെ ജനങ്ങളുടെ കണക്കു കൂട്ടിയാൽ തീരാത്ത അത്രയും സന്നദ്ധ സേവനവും. ഇനി സർക്കാരായിരിക്കും മുഖ്യ പ്രവർത്തനങ്ങൾ നടത്തുക. സർക്കാർ നേരിട്ട് 200 കോടി രൂപയെങ്കിലും വരട്ടാറിൽ ചെലവഴിക്കേണ്ടി വരും. നടപ്പാത, തോടുകളുടെ സംരക്ഷണ ഭിത്തി നിർമാണം എന്നിവയ്ക്കായാണിത്. ഇതിനു പുറമേ നീർത്തട മേഖലയുടെ വികസനത്തിനായി 200 കോടി രൂപ വേണ്ടിവരും. പദ്ധതി പൂർത്തിയാകുമ്പോൾ ഇതുൾപ്പെടെ അഞ്ഞൂറോളം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.
നീർത്തട വികസന പരിപാടി കൂടിയാകുമ്പോൾ നാലഞ്ചു വർഷമെടുക്കും പദ്ധതി പൂർത്തിയാകാൻ. അടുത്ത വേനൽക്കാലമാകുമ്പോഴേക്കും നടപ്പാത തീർന്നിരിക്കും. സർക്കാർ ചെലവിൽ ഇവിടെ ശാസ്ത്രീയമായി മണ്ണ് നീക്കി തുടങ്ങും. പ്രഖ്യാപിച്ചിട്ടുള്ള നാല് പാലങ്ങളുടെയും നിർമാണം ആരംഭിക്കും.
രണ്ടാംഘട്ടത്തിലും ജനകീയ പങ്കാളിത്തം തുടരും. ഉദാഹരണത്തിന് നടപ്പാതയുടെ ഇരുവശവും കേരളത്തിലെ എല്ലാ ഇനം മരങ്ങളുടെയും പ്രദർശന ശാലയാവണമെന്നാണ് ആഗ്രഹം. അതു മുഴുവൻ നട്ടു വളർത്തുക ഇവിടുത്തെ ജനങ്ങളായിരിക്കും. തൊഴിലുറപ്പിനെ ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയും. ഇതിന്റെ സംരക്ഷണവും ജനകീയമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രണ്ടാമത് നീർത്തട ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയമായിട്ടാകും നടപ്പാക്കുക. ജനകീയ പങ്കാളിത്തം ഇനി വർധിക്കത്തേയുള്ളു. ആദ്യ ഘട്ടത്തിൽ സർക്കാരിന്റെ മേൽനോട്ടവും ഉപദേശവും മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാംഘട്ടത്തിൽ നിർമാണങ്ങളുടെ ചുമതല സർക്കാർ ഏറ്റെടുക്കും. സർക്കാരിന്റെ ഇടപെടലും ജനകീയ പങ്കാളിത്തവുമായുള്ള മികച്ച ഏകോപനം വരട്ടാറിൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വീണ ജോർജ് എംഎൽഎ, കെഎസ് സി ഇ ഡബ്ല്യു ഡബ്ല്യു എഫ് ബി ചെയർമാൻ അഡ്വ.കെ. അനന്തഗോപൻ, ജില്ലാ ആസൂത്രണ സമിതി സർക്കാർ പ്രതിനിധി അഡ്വ.എൻ. രാജീവ്, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.