വരട്ടാര്‍ പുനരുജ്ജീവനം- തുടര്‍ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തുടര്‍ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ന് ഇരവിപേരൂര്‍ പഞ്ചായത്തിലെ പുതുക്കുളങ്ങരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ സാന്നിധ്യത്തില്‍ കെ.കെ.രാമചന്ദ്രന്‍ നായര്‍, എം.എൽ.എയുടെ അധ്യക്ഷതയില്‍ ചെങ്ങന്നൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന ആലോചന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു.
വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ആദ്യഘട്ടത്തില്‍ 2390 മണിക്കൂര്‍ പ്രവര്‍ത്തനം നടന്നു. ഇതിന് 28,23,142 രൂപ വിനിയോഗിച്ചു. 1,60,00,953 രൂപ സംഭാവനയായി ലഭിച്ചു. 27, 28 തീയതികളില്‍ ഒരിക്കല്‍കൂടി വാര്‍ഡുതല വിഭവസമാഹരണം നടത്തും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതുക്കുളങ്ങര ചപ്പാത്ത് 22ന് പൊളിച്ച് നദി ഒഴുകുന്നതിന് നില്‍ക്കുന്ന തടസ്സം നീക്കാന്‍ തീരുമാനിച്ചു. ഇവിടെ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ പൈപ്പ് സ്ഥാപിക്കും. ആദിപമ്പ, വരട്ടാര്‍ ജനപ്രതിനിധികള്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ഹരിതകേരളം മിഷന്‍ നീര്‍ത്തടം സംബന്ധിച്ച് ഏകദിന പരിശീലനം ചെങ്ങന്നൂരില്‍ നടത്തും. ബ്ലോക്കുതലത്തില്‍ സാങ്കേതിക സമിതികള്‍ക്കായി 21 മുതല്‍ 26 വരെ കില നടത്തുന്ന പരിശീലനത്തില്‍ ‘മാലിന്യത്തില്‍നിന്ന് വരട്ടാറിന് സ്വാതന്ത്ര്യം’ മുഖ്യ അജണ്ടയായിരിക്കും.