ഹരിതകേരളം മിഷന്‍ : വോളണ്ടിയർമാരെ സജ്ജരാക്കാനായി സംസ്ഥാനതല ശില്പശാല നാളെ
സംസ്ഥാന ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന “മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം” പ്രഖ്യാപനത്തിന് മുന്നോടിയായി നാളെ (ജൂലൈ 15) ന് സംസ്ഥാനതല ശില്പശാലയും പരിശീലനവും സംഘടിപ്പിക്കും. ശുചിത്വ അവബോധ പ്രവർത്തനങ്ങൾക്ക് വാർഡ് തലത്തിൽ വോളണ്ടിയർമാരെ സജ്ജരാക്കുന്നതിന് ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ജില്ലാ കോർഡിനേറ്റർമാർ, റിസോഴ്സ് പേഴ്സൺമാർ എന്നിവരെ പങ്കെടുപ്പിച്ചാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. തൈക്കാട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ സെന്ററിൽ രാവിലെ 10.30 ന് ആരംഭിക്കുന്ന ശില്പശാല ഹരിതകേരളം ഉപാധ്യക്ഷ ഡോ. ടി. എന്‍. സീമ ഉദ്ഘാടനം ചെയ്യും. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വാസുകി ആമുഖ ഭാഷണം നടത്തും. ശുചിത്വമിഷനിലെ ഹരിതകേരളം മിഷനിലെയും വിദഗ്ദ്ധര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കും.
കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായി ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന സമഗ്ര ശുചിത്വ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഓരോ വാർഡിലെയും 50 വീടുകൾക്ക് രണ്ടുപേരെ വീതം വോളണ്ടിയർമാരായി ചുമതലപ്പെടുത്തും. ഓരോ വീട്ടിലുമുണ്ടാകുന്ന മാലിന്യങ്ങൾ ഏതുവിധേനയാണ് സംസ്ക്കരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിന് എന്ത് സംവിധാനമാണ് ഓരോ വീടിനും അനുയോജ്യമെന്ന് കണ്ടെത്തുന്നതിനും വീട്ടുകാർക്ക് ഇക്കാര്യത്തിൽ വേണ്ട ഉപദേശങ്ങള്‍ നല്കുന്നതിനും വോളണ്ടിയർമാർ ഗൃഹതലസന്ദർശനം നടത്തും.