ഉദയംപേരൂർ കരിനിലത്ത് പൊക്കാളിവിത്ത് വിതച്ചു
ഒപ്പത്തിനൊപ്പം മഴയും ആവേശവും
ഇടവപ്പാതിയിലെ കോരിച്ചൊരിഞ്ഞ മഴയും തടസ്സമായില്ല, ഉദയംപേരൂര്‍ കരിനിലത്ത് ജനകീയകൂട്ടായ്മയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊക്കാളിക്കൃഷിയുടെ വിത്തുവിത ഉത്സവം. 15 വര്‍ഷമായി തരിശുകിടന്ന പാടത്ത് പൊക്കാളിപ്പാടം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ജനകീയപങ്കാളിത്തത്തോടെ നടത്തുന്ന കൃഷിക്ക് വിത്തുപാകാന്‍ മലയാളികളുടെ പ്രിയതാരം ശ്രീനിവാസനും എം സ്വരാജ് എംഎല്‍എയും മഴയെ കൂസാതെ എത്തിയത് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആവേശം ഇരട്ടിയാക്കി.
തൃപ്പൂണിത്തുറ നഗരസഭയിലും ഉദയംപേരൂര്‍ പഞ്ചായത്തിലുമായി സ്ഥിതിചെയ്യുന്ന 1200 ഏക്കറിലധികംവരുന്ന പൊക്കാളിപ്പാടശേഖരത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തിലെ മാളേകാട് പ്രദേശത്തെ 25 ഏക്കറിലാണ് ആദ്യഘട്ടം എന്നനിലയില്‍ കൃഷി ആരംഭിക്കുന്നത്. പൊക്കാളിപ്പാടം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്മയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയാണ് പുനരാരംഭിക്കുന്നത്.
പരിസ്ഥിതിദിനത്തില്‍ നടത്തിയ വിത്തുവിത ഉത്സവം എം സ്വരാജ് എംഎല്‍എയും ശ്രീനിവാസനും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ പി സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, ബ്ളോക്ക് പഞ്ചായത്തംഗം ഓമന പ്രകാശന്‍, പഞ്ചായത്തംഗം ഷീന സുനില്‍, പൊക്കാളിപ്പാടം സംരക്ഷണസമിതി പ്രസിഡന്റ് കെ എ വിശ്വംഭരന്‍, സെക്രട്ടറി പി കെ സുബ്രഹ്മണ്യന്‍, ക്യഷിവകുപ്പ് ഉദ്യോഗസ്ഥരായ എം ശ്രീദേവി, ജോണ്‍സണ്‍, ബിജി ജോസഫ്, ലിസിമോള്‍ ജെ വടക്കൂട്ട്, ജനപ്രതിനിധികള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകത്തൊഴിലാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ വിത്തുവിത ഉത്സവത്തില്‍ പങ്കാളികളായി