ഇരവിപേരൂരുകാർക്കിതാ സ്വന്തം പേരിൽ അരി
സംസ്ഥാനത്തെ പകുതി പഞ്ചായത്തുകളെ എങ്കിലും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃകയില്‍ വികസനോന്മുഖമാക്കി മാറ്റുകയാണ് ജനകീയാസൂത്രണ പദ്ധതി രണ്ടാംഘട്ടത്തിന്റെ ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ഹരിതകേരളം മിഷന്റെ ഭാഗമായി തരിശ് നിലങ്ങളെ ഒരുക്കി നെല്‍കൃഷിയിലൂടെ തയാറാക്കിയ ഇരവിപേരൂര്‍ റൈസിന്റെ വിപണനോദ്ഘാടനം വള്ളംകുളത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പകുതി പഞ്ചായത്തുകളെങ്കിലും ഇരവിപേരൂര്‍ പോലെ വികസനോന്മുഖമായി മാറുന്നത് വലിയ വ്യത്യാസം സൃഷ്ടിക്കും. ജനകീയാസൂത്രണം ആദ്യഘട്ടത്തിലൂടെ കേരളം മാറിയിട്ടുണ്ട്. ഇത് പൂര്‍ണതയിലെത്തിക്കുന്നതിനായാണ് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജനകീയാസൂത്രണം രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നത്. വീടു വേണം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, നല്ല ഭക്ഷണം, സ്‌കൂള്‍ നന്നായിരിക്കണം, മികച്ച ആശുപത്രി തുടങ്ങിയവയാണ് സാധാരണക്കാരന്റെ മോഹങ്ങള്‍.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ വിഷയങ്ങളില്‍ വലിയ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിനു പഞ്ചായത്തുകളെ മിഷനുകള്‍ സഹായിക്കും. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സംസ്ഥാന സര്‍ക്കാര്‍ കംപ്യൂട്ടറുകള്‍ നല്‍കി കഴിഞ്ഞു. 1000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പുതുക്കി പണിയുകയാണ്. അടുത്തവര്‍ഷം മാനദണ്ഡം 500 ആക്കും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളില്‍ പുതുതായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കും.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നല്ല അരിയും പച്ചക്കറികളും സംസ്ഥാനത്ത് ഉത്പാദിപ്പിക്കും. ജൈവ കൃഷി രീതി വ്യാപിപ്പിക്കണം. ഗുണമേന്മ കൂടുതലായതിനാല്‍ ജൈവ ഉത്പന്നങ്ങള്‍ നല്ല വില നല്‍കി വാങ്ങാന്‍ ജനങ്ങള്‍ തയാറാണ്. ഇതുമൂലം കൃഷി ലാഭകരമാകുകയും കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുകയും ചെയ്യും. ജൈവ ഉത്പന്നങ്ങള്‍ നാടിന്റെ പേരില്‍ സവിശേഷമായ ഗുണങ്ങള്‍ വ്യക്തമാക്കി വിപണനം ചെയ്യണം. വിജയകരമായ ജൈവ വിജയഗാഥയാണ് കഞ്ഞിക്കുഴി പച്ചക്കറിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഡോ. തോമസ് ഐസക്കും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപനും ചേര്‍ന്ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.കെ. രമണിക്ക് ഇരവിപേരൂര്‍ റൈസ് നല്‍കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.