പ്ലാസ്റ്റിക് കാരിബാഗിന് നിയന്ത്രണം; പെരുവയൽ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി സൗഹൃദപാതയിൽ
കോഴിക്കോട്: ഏപ്രിൽ ഒന്നു മുതൽ പെരുവയൽ പഞ്ചായത്തിൽ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യ കൈകാര്യ നിയമപ്രകാരം ഇങ്ങനെ നിയന്ത്രണമേർപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്ഥാപനമാണു പെരുവയലെന്നു പ്രസിഡന്റ് വൈ.വി. ശാന്ത, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഷറഫുദ്ദീൻ എന്നിവർ പറഞ്ഞു.
50 മൈക്രോണിൽ താഴെയുള്ള കാരിബാഗുകൾ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. 50 മൈക്രോണിൽ കൂടുതലുള്ള കാരിബാഗുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇവയിൽ സാധനങ്ങൾ നൽകുന്ന കച്ചവട സ്ഥാപനങ്ങൾ 4000 രൂപ പ്രതിമാസ ഫീസ് അടച്ച് റജിസ്റ്റർ ചെയ്യണം.
ഇങ്ങനെ പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. നിയന്ത്രണം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. കഴിഞ്ഞ മാസം പഞ്ചായത്തിൽ നിന്ന് 900 ടൺ മാലിന്യമാണ് പുനഃചംക്രമണത്തിന് അയച്ചത്.
വിവാഹം പോലുള്ള ചടങ്ങുകളിൽ ഡിസ്പോസിബിൾ പാത്രങ്ങൾ ഒഴിവാക്കും. ഓരോ വാർഡിലെയും ഗ്രാമകേന്ദ്രങ്ങളിൽ സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ് എന്നിവ വാടകയ്ക്കു നൽകാൻ പഞ്ചായത്ത് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.