വരാച്ചാല്‍ പുന:രുദ്ധാരണം
ഹരിതകേരളത്തിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആദ്യ ചുവടുവെയ്പ്പ്
രണ്ടുപതിറ്റാണ്ടിലധികമായി അധിനിവേശ സസ്യങ്ങള്‍ കൈയ്യടക്കി മരണത്തിന്റെ വക്കിലെത്തിയിരുന്ന ഒരു ജലസ്രോതസ്സു കൂടി ജീവന്റെ തെളിര്‍മയിലേക്ക് തിരിച്ചൊഴുകിത്തുടങ്ങി. പത്തനംതിട്ട ജില്ലയില്‍ കോയിപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയുന്ന, കണക്കു പ്രകാരം ഏതാണ്ട് ഒന്നരകിലോമീറ്റര്‍ നീളവും150 മീറ്റര്‍ വീതിയും ഉള്ള, വരച്ചാല്‍ ഒരു കാലത്ത് ഒരു പ്രദേശത്തിന്റെ ജനങ്ങളുടെ മുഴുവന്‍ ജലാവശ്യങ്ങള്‍ നിര്‍വഹിച്ചും ചുറ്റുംകിടക്കുന്ന ഏതാണ്ട് 500 ഏക്കര്‍ അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന ഏതാണ്ട് ആയിരം ഏക്കറും നെല്‍കൃഷിക്ക് ജീവന് നല്‍കിയും തദ്ദേശീയ മത്സ്യ ഇനങ്ങളുടെ കലവറ എന്ന നിലയില്‍ കോയിപ്പുറം പഞ്ചായത്തിന് വരുമാനം നല്‍കുകയും ഒരു പ്രദേശത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച, ആത്യധികം പാരിസ്ഥിതിക സേവനങ്ങള്‍ നല്‍കിയ സമതല നീര്‍ത്തടമാണ്.
വരാച്ചാല്‍ നീർജ്ജീവമായതോടുകൂടി വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഈ പ്രദേശം നേരിട്ടത് . വരാച്ചാല്‍ പുനര്‍ജ്ജീവന ചര്‍ച്ചകള്‍ സജ്ജീവമായി നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുകയും ഒരു ഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃജീവന സാധ്യതകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കളയഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയും മുന്‍പ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളും അത്തരം ഒരാശയത്തില്‍ നിന്ന് പിന്നോട്ടു പോകുവാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിക്കുന്നത്. ഇതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, പ്രദേശവാസികൂടിയായ അപൂര്‍ണ്ണാദേവി കാര്യമായ പങ്ക് വഹിച്ചു .
ജനകീയ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ പണിപൂര്‍ത്തിയാക്കണമെന്ന ആവശ്യമുയര്‍ന്നതോടുകൂടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ, മൂന്നു വാര്‍ഡിലെയും ജനപ്രതിനിധികളും, ഒരുവാര്‍ഡില്‍ നിന്നും മൂന്ന് പൊതുപ്രവര്‍ത്തകരും ഉള്‍പ്പെട്ട കമ്മറ്റി രൂപീകരിച്ചു നിര്‍വ്വഹണ ഉദ്യോഗസ്ഥനായിരുന്ന കൃഷി അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെയും കൂടി അനുഭവ പശ്ചാതലത്തില്‍ മൊത്തം പണികരാര്‍ നല്‍കാതെ ആവശ്യമായ യന്ത്രസാമഗ്രികള്‍ തീരുമാനിക്കുകയും ഈ യന്ത്രസാമഗ്രികളുടെ മണിക്കൂര്‍ ഉപയോഗത്തിന് ടെണ്ടര്‍ ക്ഷണിക്കുകയുംചെയ്തു യന്ത്രങ്ങളുടെ ഉപയോഗം നിരീക്ഷിക്കാന്‍ കമ്മറ്റി അംഗങ്ങള്‍ ഉത്തരവാദിത്തം എടുത്തും കൃത്യമായ ലോഗ് സൂക്ഷിച്ചതും പുനര്‍ജീവന പ്രവര്‍ത്തനങ്ങളുടെ ചിലവു വളരെയധികം കുറച്ചുവെന്ന് മാത്രമല്ല പല ചെറുതോടുകളും വൃത്തിയാക്കുവാനും ചേര്‍ന്നു കിടക്കുന്ന പാടങ്ങള്‍ കൃഷിയോഗ്യമാക്കാനും കഴിഞ്ഞു. യന്ത്രങ്ങള്‍ കാര്യക്ഷമമല്ലാത്ത, ബണ്ട് കെട്ടല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി. ഒരുക്കിയെടുത്ത കൃഷിയിടത്തില്‍ കുടുബശ്രീ പച്ചക്കറികൃഷിആരംഭിച്ചിട്ടുണ്ട് . ഉടമകള്‍ കൃഷിയിറക്കാന്‍ തയ്യാറാകുന്നില്ലായെങ്കില്‍ കുടുബശ്രീയുടെ ആഭിമുഖ്യത്തില്‍ കൃഷി വ്യാപിപ്പിക്കുവാനാണ് പഞ്ചായത്തിന്റെ ആലോചന. പ്രദേശത്തെ കൃഷിയോഗ്യമായ 1500 ഏക്കറില്‍ അധികം പാടത്ത് നെല്‍കൃഷിയിറക്കാന്‍ കഴിഞ്ഞാല്‍ കോയിപ്പുറത്തിന് ഭക്ഷ്യ സുരക്ഷിത പഞ്ചായത്ത് എന്ന നിലയിലേക്ക് ഉയരുവാന്‍ കഴിയും.
ഒരുകാലത്ത് പമ്പഒഴുകി നടന്ന, പിന്നീട് മാറി ഒഴുകിയപ്പോള്‍ തണ്ണീര്‍ത്തടമായ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക സേവന മൂല്യം തിട്ടപ്പെടുത്തേണ്ടതുണ്ട്. പമ്പയെയും വരാച്ചാലിനെയും ബന്ധപ്പെടുത്തുന്ന ആദിപമ്പയുടെ കൈത്തോടിന്റെയും വരാച്ചാലിന്റെതയെും ഇരൂകരകളില്‍ കുളിര്‍മ നല്‍കി വളര്‍ന്നു നില്‍ക്കുന്ന അപൂര്‍വ്വങ്ങളായ നദീതീരസസ്യങ്ങള്‍ നിരവധിയാണ്. ഇവയെപ്പറ്റികാര്യമായ പഠനങ്ങള്‍ നടക്കുകയും സംരക്ഷിക്കുകയും വേണം. കൈത്തോടിന് കുറുകെയും നീണ്ട ഒറ്റക്കല്ലുകളിട്ട ഒരു പാലമുണ്ട്. വളരെ പഴക്കമുള്ള ഈ പാലം ആര്‍ക്കിയോളജി വകുപ്പ് പഴക്കം തിട്ടപ്പെടുത്തിസംരക്ഷിക്കേണ്ടതുണ്ട്.