വിള ഇൻഷുറൻസ് നഷ്ടപരിഹാര തുക ഇരട്ടി മുതൽ പത്തിരട്ടി വരെ വർധിപ്പിച്ചു
നെല്ലും തെങ്ങും റബറും ഇഞ്ചിയും ഫലവർഗങ്ങളുമടക്കം 25 ഇനം വിളകളുടെ ഇൻഷുറൻസ് നഷ്ടപരിഹാര തുക ഗണ്യമായി വർധിപ്പിച്ചു സർക്കാർ ഉത്തരവായി. ഇതു ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. 21 വർഷങ്ങൾക്കു ശേഷമാണു തുക വർധിപ്പിക്കുന്നതെന്നു മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. നഷ്ടപരിഹാരത്തുകയിൽ ഇരട്ടി മുതൽ പത്തിരട്ടി വരെയാണു വർധന.
പുതുക്കിയ ഇൻഷുറൻസ് പദ്ധതി പ്രകാരം നെല്ലിനു ഹെക്ടറിനു 35,000 രൂപയും തെങ്ങ് ഒന്നിനു 2000 രൂപയും പച്ചക്കറികൾക്കു പന്തലുള്ളവയ്ക്കു ഹെക്ടറിനു 40,000 രൂപയും പന്തൽ ഇല്ലാത്തവയ്ക്ക് 25,000 രൂപയും ലഭിക്കും. നേന്ത്രൻ, കപ്പ എന്നീ വാഴകൾക്കു 300 രൂപ വീതവും മറ്റു വാഴകൾക്കു 150 രൂപ വീതവും ലഭിക്കും. റബറിനു മരമൊന്നിന് 1000 രൂപയും കമുകിന് 200 രൂപയും കാപ്പി മരമൊന്നിന് 250 രൂപയും കശുമാവിന് 750 രൂപയുമായി വർധിപ്പിച്ചു.
തേയില ഹെക്ടറിന് 70,000 രൂപ. പ്രീമിയം തുക 1995 മുതൽ നിലവിലുണ്ടായിരുന്നതിൽനിന്ന് 50% മാത്രം ഉയർത്തിയാണു സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ വിളകളെയും ഉൾപ്പെടുത്തി വിള ഇൻഷുറൻസ് പദ്ധതി പുനരാവിഷ്കരിച്ച് ഉത്തരവായത്. പ്രധാന വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തിൽ 1995ൽ നിലവിലുണ്ടായിരുന്ന അതേ പ്രീമിയം നിരക്കു നിലനിർത്തി. എന്നാൽ നഷ്ടപരിഹാരത്തുക നെല്ലിനു ഹെക്ടറിനു 35,000/- രൂപയായി ഉയർത്തിയിട്ടുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ചു നെല്ലിന്റെ കാര്യത്തിൽ കീടരോഗബാധകൂടി നഷ്ടപരിഹാരത്തിനായി പരിഗണിക്കും.
കേരളത്തിലെ കർഷകരും കർഷക സംഘടനകളും കാലങ്ങളായി ഉന്നയിച്ചുവന്ന ആവശ്യമായിരുന്നു ഇത്. പ്രകൃതിക്ഷോഭം, കീടബാധ എന്നിവമൂലം വിളനഷ്ടം സംഭവിക്കുന്ന കർഷകർക്ക് അവരുടെ വിളകൾക്കു മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഇൻഷുറൻസ് പരിരക്ഷയാണു സംസ്ഥാന കൃഷി വകുപ്പ് ഉറപ്പുവരുത്തിയിരിക്കുന്നത്. ഇതിനു പുറമെ കേന്ദ്ര സർക്കാരിന്റെ PMFBY യുടെയോ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യവും കർഷകർക്കു ലഭ്യമാകും. നെല്ല്, വാഴ, മരച്ചീനി എന്നീ വിളകൾക്കു മാത്രമാണു കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷയുള്ളത്. വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകരെ വ്യാപകമായി ചേർക്കുന്നതിനായി എല്ലാ ജില്ലകളിലും കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രചാരണം നടത്തും.