അടുക്കളയിലെ കാന്താരി അങ്ങാടിയിൽ താരം…
ഒരു കിലോ കാന്താരിക്ക് 1500 രൂപ വിലയെന്നു കേട്ടപ്പോൾ ചില കർഷകമനസ്സുകളിലെങ്കിലും ലഡു പൊട്ടിയിട്ടുണ്ടാവും. എന്നാൽ ഈ കാന്താരിലഡു അത്ര എളുപ്പം അലിയുമോ? അലിഞ്ഞാലും മധുരിക്കുമോ? അന്വേഷിച്ചു നോക്കാം. ആദ്യം മനസ്സിലാക്കേണ്ട കാര്യം ചെറിയ നാടൻ കാന്താരിക്കു മാത്രമാണ് വിപണിയിൽ ഡിമാൻഡ് എന്ന വസ്തുതയാണ്. കൂടുതൽ വലുപ്പവും വിളവും കിട്ടുന്ന വെള്ളക്കാന്താരിക്കു വലിയ പ്രിയമില്ല. പാകമായ ശേഷം ശാസ്ത്രീയമായി ഉണങ്ങിയെടുത്ത ചെറിയ കാന്താരിമുളകിനാണ് കിലോയ്ക്ക് 1200 രൂപ വരെ കിട്ടുന്നത്. ഒരു കിലോ ഉണക്കക്കാന്താരി കിട്ടണമെങ്കിൽ 3.5 കിലോ പഴുത്ത കാന്താരി വേണം. ചെടിയിൽനിന്നു പഴുത്തു തുടങ്ങിയ മുളക് മാത്രമാണ് ഉണങ്ങാനെടുക്കേണ്ടത്. പഴുക്കുന്നതിനു മുന്നോടിയായി ഇരുണ്ട നിറത്തിലേക്കു മാറുമ്പോൾ വിളവെടുക്കാം.
ഉണങ്ങാത്ത നാടൻ കാന്താരിമുളകിന് ഇപ്പോൾ 200 രൂപ മാത്രമാണ് വിലയെന്നു തൃശൂർ മാർക്കറ്റിലെ പ്രമുഖ വ്യാപാരി ആന്റണി ചെറുശേരി പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ മാത്രം പച്ച നാടൻ കാന്താരിക്ക് 1200 രൂപ വരെ വില ഉയർന്നിരുന്നു. കാന്താരിയുടെ ഔഷധഗുണത്തെക്കുറിച്ചുള്ള പ്രചാരണം മൂലം ആവശ്യക്കാർ ക്രമാതീതമായി വർധിച്ചതായിരുന്നു കാരണം. കഠിനമായ വേനലും മീലിമൂട്ടയുടെ ആക്രമണവും മൂലം ഉൽപാദനം തീരെ ഇല്ലാതായതു മറ്റൊരു കാരണം. കൊളസ്ട്രോൾ വിരുദ്ധനെന്ന പേരു വീണതോടെ വിദേശത്തുനിന്നു കാന്താരി തേടിയെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്വന്തം ആവശ്യത്തിനായി മാത്രമല്ല, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി കാന്താരി വാങ്ങുന്ന വിദേശ മലയാളികളുണ്ട്. മുൻപ് പരമാവധി 400–500 രൂപ വരെയാണ് കാന്താരിക്ക് വില വന്നിട്ടുള്ളത്. മഴക്കാലം ആരംഭിക്കുന്നതോടെ വില താഴുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും ഇപ്പോൾ കിലോയ്ക്ക് നൂറുരൂപമാത്രം വിലയുള്ള വെള്ളക്കാന്താരിയെക്കാളും മാലിമുളകിനെക്കാളും തൃശൂരുകാർ ചൂനിയൽ എന്നു വിളിക്കുന്ന നാടൻ കാന്താരി തന്നെയാണ് കേമനെന്ന കാര്യത്തിൽ ആന്റണിക്ക് തർക്കമില്ല. താരതമ്യേന കൂടുതൽ വില കിട്ടുമെന്നതിനാലാവണം തൃശൂർ ജില്ലയ്ക്കു പുറത്തുള്ളവരും ഇവിടെ മുളകുമായി വരാറുണ്ട്. പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാർ പത്തും ഇരുപതും കിലോ മുളകുമായി വരും.
തൃശൂരിലെതന്നെ വേലൂപ്പാടം സ്വദേശി ഹുസൈൻ സ്വന്തം റബർതോട്ടത്തിലെ കാന്താരിക്കൊപ്പം മറ്റു കൃഷിക്കാരുടെ തോട്ടങ്ങളിലെയും കാന്താരി വാങ്ങി വിപണിയിലെത്തിക്കുന്നയാളാണ്. റബറിനിടയിൽ താനെ പൊട്ടിമുളച്ച ചില കാന്താരിച്ചെടികളിൽനിന്ന് സീസണിൽ അര കിലോവരെ മുളക് പറിക്കാറുണ്ടെന്നു ഹുസൈൻ പറഞ്ഞു. വേനലാവുന്നതോടെ വിളവ് കുറഞ്ഞുവരും. പ്രത്യേകിച്ച് വളമോ കീടനാശിനിയോ പ്രയോഗിക്കാതെ കിട്ടുന്ന ആദായമാണിത്. സൂര്യപ്രകാശം കുറവുള്ള റബർതോട്ടത്തിൽ അധികവരുമാനം നൽകാൻ കഴിയുന്ന വിളയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാന്താരി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നു മാവേലിക്കരയ്ക്കു സമീപം ഇറവങ്കരയിലെ കാന്താരിക്കർഷകനായ കൃഷ്ണകുമാർ. വീടിനു സമീപം മൂന്നു പ്ലോട്ടുകളിലായി 800 കാന്താരിച്ചെടികളുമായി രണ്ടു വർഷം മുമ്പാണ് ഇദ്ദേഹം ഈ രംഗത്തേക്കു ചുവട് വച്ചത്. അന്നു കിട്ടിയിരുന്ന വില ഇപ്പോൾ ലഭിക്കുന്നില്ല. സംസ്കരണത്തിനായി ഉണങ്ങിക്കൊടുത്താൽ കിലോയ്ക്ക് 1000 രൂപ കിട്ടും. എന്നാൽ മാർക്കറ്റിൽ പച്ചക്കാന്താരിക്ക് ഇപ്പോൾ 150 രൂപ മാത്രമേ കിട്ടുന്നുള്ളൂ. സമൂഹമാധ്യമങ്ങളാണ് ന്യായവില നേടാൻ ഇദ്ദേഹത്തെ സഹായിക്കുന്നത്. ഫേസ്ബുക്കിലൂടെ കേട്ടറിഞ്ഞു കാന്താരി വാങ്ങാനെത്തുന്നവരുണ്ട്. അവർ 300 രൂപ വരെ വില നൽകും.