ഹരിത കേരളം മിഷൻ: തൊഴിലുറപ്പിലൂടെ രണ്ടു മാസത്തിനുള്ളിൽ ജില്ലയിൽ സൃഷ്‌ടിച്ചത് 4.58 ലക്ഷം തൊഴിൽദിനം
ഹരിത കേരളം മിഷനിൽ ഉൾപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കിയതിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി ജില്ലയിൽ സൃഷ്‌ടിക്കപ്പെട്ടത് 4,58,878 തൊഴിൽ ദിനങ്ങൾ. ഡിസംബർ എട്ടിനു ശേഷം നടപ്പാക്കിയ 2,105 പദ്ധതികളിലൂടെ പന്ത്രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലായി ചെലവഴിച്ചത് 18,17,90,422 രൂപ. പച്ചക്കറി കൃഷിക്കുള്ള പ്രവൃത്തികളിലൂടെയാണ് ഏറ്റവുമധികം തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കപ്പെട്ടത്. പച്ചക്കറി കൃഷിക്കുള്ള നിലമൊരുക്കൽ അടക്കമുള്ള 441 ഭൂവികസന പ്രവൃത്തികളിലൂടെ 1,47,609 തൊഴിൽ ദിനങ്ങളാണ് സൃഷ്‌ടിച്ചത്. 306.13 ലക്ഷം രൂപയാണ് ചെലവഴിക്കപ്പെട്ടത്. നെൽകൃഷിക്കു നിലമൊരുക്കുന്ന പ്രവൃത്തികളിലൂടെ 1,276 തൊഴിൽദിനം സൃഷ്‌ടിക്കപ്പെട്ടു. 68 സംഘകൃഷി പ്രവൃത്തികൾ സൃഷ്‌ടിച്ചത് 39,178 തൊഴിൽ ദിനങ്ങളും ചെലവഴിച്ചതു 95.78 ലക്ഷം രൂപയുമാണ്. വള്ളികുന്നം പഞ്ചായത്തിൽ മാത്രം 50 ഏക്കർ തരിശുനിലമാണ് കൃഷിക്കു അനുയോജ്യമാക്കിയത്.
വൃക്ഷതൈ നടീൽ പ്രവൃത്തികൾ 69 എണ്ണം പൂർത്തീകരിച്ചപ്പോൾ സൃഷ്‌ടിക്കപ്പെട്ട തൊഴിൽ ദിനങ്ങൾ 11,274. ചെലവഴിച്ചതു 27.31 ലക്ഷം രൂപ. പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കണ്ടൽ നഴ്സറി വഴി 1.25 ലക്ഷം കണ്ടൽ തൈകൾ ഉത്പാദിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തിൽ തീരദേശത്ത് കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന തീരസംരക്ഷണമടക്കം ഏഴു പ്രവൃത്തികളിലായി 3,337 തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ചു. 20.82 ലക്ഷം രൂപ ചെലവഴിച്ചു. വരൾച്ചയെ നേരിടുന്നതിന്റെ ഭാഗമായി കുളങ്ങളും തോടും സംരക്ഷിക്കാനുള്ള പ്രവൃത്തികളിലൂടെ 69,934 തൊഴിൽ ദിനം തൊഴിലാളികൾക്കു ലഭിച്ചു. 194.55 ലക്ഷം രൂപയാണു ചെലവഴിച്ചത്. ജലസംഭരണത്തിനായി മഴക്കുഴികൾ തീർക്കുന്ന മൂന്നു പ്രവൃത്തികളിലൂടെ 467 തൊഴിൽ ദിനം സൃഷ്‌ടിക്കപ്പെട്ടു.
മാലിന്യ നിർമാർജനത്തിനു ശുചിത്വത്തിനുമായി കമ്പോസ്റ്റ് പിറ്റുകൾ സ്‌ഥാപിക്കുന്ന 199 പ്രവൃത്തികൾ പൂർത്തീകരിച്ചു. 1,851 തൊഴിൽ ദിനങ്ങൾ ലഭിച്ചു. 6.98 ലക്ഷം രൂപ ചെലവഴിച്ചു. മഴവെള്ളം സംഭരിച്ച് കിണറുകളെ റീചാർജ് ചെയ്യുന്ന 41 പ്രവൃത്തികൾ പൂർത്തീകരിച്ചപ്പോൾ 17,276 തൊഴിൽ ദിനങ്ങളുണ്ടായി.
44.25 ലക്ഷം രൂപയാണ് ചെലവഴിക്കപ്പെട്ടത്. 81 പരമ്പരാഗത ജലസ്രോതസുകളെ നവീകരിച്ചു സംരക്ഷിച്ചതു വഴി 23,653 തൊഴിൽ ദിനം സൃഷ്‌ടിക്കപ്പെട്ടു. 569.16 ലക്ഷം രൂപ ചെലവഴിച്ചു. സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിനായികക്കൂസ് നിർമിക്കുന്ന 339 പ്രവൃത്തികളിലൂടെ 642 തൊഴിൽദിനം സൃഷ്‌ടിച്ചു. ആര്യാട്, വെളിയനാട്, കഞ്ഞിക്കുഴി ബ്ലോക്കുകളിലാണ് പ്രവൃത്തികൾ നടന്നത്.
വരും മാസങ്ങളിൽ മഴവെള്ളസംരക്ഷണത്തിനുള്ള പദ്ധതികളാണ് കൂടുതലായി നടക്കുക. ജല സംഭരണത്തിനുള്ള മഴക്കുഴി നിർമിക്കുന്ന 6,300 പ്രവൃത്തികളും മഴവെള്ള സംഭരണി നിർമിക്കാനുള്ള 5,101 പ്രവൃത്തികളും നടപ്പാക്കുമെന്ന് തൊഴിലുറപ്പു പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ പി. വിജയകുമാർ പറഞ്ഞു.
316 പരമ്പാഗത ജലസ്രോതസുകൾ നവീകരിക്കും. വ്യക്‌തിഗത കക്കൂസ് നിർമാണത്തിനുള്ള 2975 പദ്ധതികളാണ് നടപ്പാക്കുക. കമ്പോസ്റ്റ് പിറ്റ് നിർമിക്കുന്ന 8,877 പ്രവൃത്തികളും കാവ്, മണ്ണ് സംരക്ഷണത്തിനുള്ള 53 പദ്ധതികളും കണ്ടൽ, കാറ്റാടി വച്ചുപിടിപ്പിക്കുന്നതിനുള്ള 124 പ്രവൃത്തികളും നടപ്പാക്കും.