ഹരിതകേരളം: 1499 വാർഡുകൾ ജലസമൃദ്ധമാകും
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഉദ്ഘാടന ദിവസമായ ഡിസംബർ 8ന് ജില്ലയിലെ 1499 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ഓരോ ജലസംരക്ഷണ പരിപാടി സംഘടിപ്പിക്കും.
നീരുറവകളുടെയും നവീകരണം, പുനരുജ്ജീവനം, താൽക്കാലിക തടയണകളുടെ നിർമ്മാണം തുടങ്ങിയവയാണ് തൊഴിലുറപ്പു പദ്ധതി ഏകോപനത്തോടെ ഹരിതകേരളം മിഷന്റെ ഭാഗമായി അന്ന് നടപ്പാക്കുക. നവകേരളം ജില്ലാമിഷൻ ടാക്സ് ഫോഴ്‌സുമായി കളക്ട്രേറ്റിൽ നടന്ന മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിലാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.
വേനൽമഴ ഒരുതുള്ളി പോലും നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമമാണ് ജലസംരക്ഷണ പരിപാടികളിലൂടെ നടത്തുന്നതെന്നും ഇതിനോടകം ജില്ലയിൽ 62,000 മഴക്കുഴി തയ്യാറാക്കികഴിഞ്ഞതായും തൊഴിലുറപ്പ് പ്രോഗ്രാം ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബി പ്രാമാനന്ദ് പറഞ്ഞു. കിണറുകൾ റീചാർജ് ചെയ്യൽ എം ജി എൻ ആർ ഇ ജി എസ് വഴി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രാഥമിക -സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും എട്ടിന് ശുചീകരണ പ്രവർത്തനം നടത്തും. മുപ്പത് വീടിന് ഒരു സർവ്വേ ടീം എന്ന നിലയിൽ 30,000 ടീമുകളാണ് ജില്ലയിൽ സജ്ജമാകുന്നത്. ഒരു വിദ്യാർത്ഥിയും മുതിർന്ന വ്യക്തിയും അടങ്ങുന്നതായിരിക്കും ടീം. ഓരോ കുടുംബത്തിനും അനുയോജ്യമായ മാലിന്യ സംസ്കരണ മാർഗ്ഗം തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും.
വിഷമുക്ത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുമായി ചേർന്ന് നടപ്പാക്കുക. ഇതിനായി ബുധനാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കർമ്മ പദ്ധതി രൂപീകരിക്കും. ഒന്നിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതകേരളം അജണ്ടയാക്കി ഭരണസമിതി യോഗം ചേരും. അഞ്ചിന് ജില്ലയിലുടനീളം വിളംബര ഘോഷയാത്രകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് ക്വിസ്, ചിത്രരചന, പ്രബന്ധരചനാ മത്സരങ്ങൾ സംഘടിപ്പിക്കും. ഡിസംബർ എട്ടു വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഹരിതകേരളവുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തും.
യോഗത്തിൽ മേയർ വി.കെ.പ്രശാന്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കളക്ടർ എസ് വെങ്കടേശപതി, വിജിലൻസ് ഡെപ്യൂട്ടി കളക്ടർ വി ആർ വിനോദ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.