വരട്ടാർ നദീതട നീർത്തട പരിപാടിക്ക് നബാർഡ് വായ്പ: മന്ത്രി ഡോ. തോമസ് ഐസക്
വരട്ടാർ നദീതട നീർത്തട പരിപാടിക്ക് പൂർണമായ പണം വായ്പ നൽകാമെന്ന് നബാർഡ് സമ്മതിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ – വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന നടപ്പാതയുടെ നിർമാണോദ്ഘാടനം ചെങ്ങന്നൂർ വഞ്ചിപ്പോട്ടിൽ കടവിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നീർത്തട പരിപാടി നടപ്പാകുന്നതോടെ വരട്ടാർ മേഖലയിലെ കൃഷി മെച്ചപ്പെടുകയും ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകുകയും ചെയ്യും. വരട്ടാർ പുനരുജ്ജീവനത്തോടെ ജലസംരക്ഷണത്തിന്റെ സന്ദേശം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലുമെത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് നിരവധി നദികൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് വരട്ടാർ മാതൃകയായി. ജനകീയ വികസന കൂട്ടായ്മ എങ്ങനെ വിജയത്തിലെത്തിക്കാം എന്നതിന് ഉദാഹരണമാണ് വരട്ടാർ പുനുജ്ജീവനം. രാഷ്ട്രീയമായ അഭിപ്രായ ഭേദങ്ങളൊക്കെ നിലനിൽക്കുമ്പോൾ തന്നെ നാടിന്റെ പൊതുവായ കാര്യങ്ങളിൽ ഒരുമിച്ച്
പ്രവർത്തിക്കാൻ കഴിയണം. ഇതിനു പറ്റുന്ന വികസന ശൈലി നമുക്ക് ആവിഷ്‌കരിക്കാൻ കഴിയണം. വരട്ടാറിന്റെ കാര്യത്തിൽ ഇതു യാഥാർഥ്യമായി. കേരളത്തിനു വേണ്ടുന്ന പുതിയ ജനകീയ വികസന സംസ്‌കാരമാണ് വരട്ടാർ പുനരുജ്ജീവനത്തിലേതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളും സർക്കാരും സംയോജിച്ച് പ്രവർത്തിക്കുന്നതിന് വരട്ടാർ പുനരുജ്ജീവനത്തിൽ കഴിഞ്ഞെന്നു മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ സോഷ്യൽ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയ വരട്ടാർ പുനരുജ്ജീവന പ്രവർത്തനം സുതാര്യത ഉറപ്പാക്കുന്നതായിരുന്നു. ജനങ്ങളുടെ പൂർണമായ പിന്തുണ ലഭിക്കുന്നതിന് ഇതു കാരണമായി. ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ.കെ. രാമചന്ദ്രൻ നായരും ആറന്മുള എംഎൽഎ വീണ ജോർജും ജനങ്ങൾക്കൊപ്പം വരട്ടാർ പുനരുജ്ജീവനത്തിനായി മികച്ച പ്രവർത്തനം നടത്തി. എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനമായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടേതെന്നും മന്ത്രി
പറഞ്ഞു.
വരട്ടാർ പുനരുജ്ജീവനം കേരളത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. അസംഭവ്യമെന്ന് പലരും കുറിച്ചിട്ട വരട്ടാർ പുനരുജ്ജീവന പ്രവർത്തനം ജനങ്ങൾ വിജയത്തിൽ എത്തിച്ചു. വരട്ടാറിനെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. വരട്ടാർ പുനരുജ്ജീവനം വിജയിച്ചതിന്റെ പൂർണ ക്രഡിറ്റ് ജനങ്ങൾക്കാണ്. നദിയെ വീണ്ടെടുക്കാൻ രാഷ്ട്രീയം മാറ്റി വച്ച് പ്രവർത്തിച്ചു. വരട്ടാറിനായി ജനങ്ങൾ നടത്തിയ ഐക്യത്തോടെയുള്ള പ്രവർത്തനം ദേശീയ ശ്രദ്ധ നേടിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
ജനകീയ വികസനം എങ്ങനെയാകണമെന്നതിനുള്ള ഉദാത്ത മാതൃകയാണ് വരട്ടാർ പുനരുജ്ജീവനം. സംസ്ഥാനത്തെ നദികളെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവേശം പകരുന്നതിന് വരട്ടാർ വീണ്ടെടുപ്പിനായി. വരട്ടാർ വീണ്ടെടുപ്പിന്റെ തുടർച്ചയായി നദികളെ മലിനമാക്കുന്നവർക്ക് മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന നിയമനിർമാണം സംസ്ഥാന സർക്കാർ നടത്തി. ഈ നിയമ പ്രകാരമുള്ള ആദ്യ കേസ് വരട്ടാർ മലിനമാക്കിയവർക്കെതിരേ എടുത്തെന്നും മന്ത്രി പറഞ്ഞു.
വീണ ജോർജ് എംഎൽഎ, കെഎസ് സി ഇ ഡബ്ല്യു ഡബ്ല്യു എഫ് ബി ചെയർമാൻ അഡ്വ.കെ. അനന്തഗോപൻ, ജില്ലാ ആസൂത്രണ സമിതി സർക്കാർ പ്രതിനിധി അഡ്വ.എൻ. രാജീവ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മാത്യൂസ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനിൽകുമാർ, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ രഘുനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.