രണ്ടാംഘട്ടത്തിൽ വരട്ടാർ തീരം സംരക്ഷിക്കും
വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നദിയുടെ തീരം കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കും. ഇതിനൊപ്പം വശങ്ങളിൽ ഇന്റർലോക്ക് പാകിയ നടപ്പാത നിർമിക്കുകയും ജൈവ വൈവിധ്യ പാർക്ക് നിർമിക്കുകയും ചെയ്യും. ഇതിനായി ജലവിഭവ വകുപ്പ് 7.70 കോടി രൂപയ്ക്കുള്ള ഭരണാനുമതി നേടിയിട്ടുണ്ട്. അതിർത്തി നിർണയം പൂർത്തിയായ ഭാഗത്ത് നടപ്പാത നിർമാണത്തിനായി 2.2 കോടി രൂപയുടെ ടെൻഡർ നടപടി പൂർത്തിയായി. ഇതിന്റെ ഭാഗമായി 11.75 കി.മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലും വശങ്ങൾ ഒരുക്കി നടപ്പാത നിർമിക്കും.
ആറു മാസത്തിനുള്ളിൽ നടപ്പാത നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. തുടർന്ന് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയോടൊപ്പം രണ്ട് കരകളും കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തി തീരം സംരക്ഷിക്കും. തുടർന്നുള്ള ഭാഗങ്ങളിലെ പ്രവൃത്തികൾ അതിർത്തി നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് ടെൻഡർ ചെയ്യും. വരട്ടാറിന്റെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി നദിയിലെ എക്കലും മണ്ണും മറ്റും നീക്കം ചെയ്യുന്നതിനായി പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിനായി സർക്കാർ ഏജൻസിയായ കിറ്റ്കോയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വരട്ടാറിലെ പൊളിച്ചു നീക്കിയ ചപ്പാത്തുകളുടെ സ്ഥാനത്ത് നാല് പുതിയ പാലങ്ങൾ നിർമിക്കുന്നതിന് ബജറ്റിൽ 20 കോടി രൂപ പ്രാഥമികമായി വകയിരുത്തിയിട്ടുണ്ട്. പാലങ്ങളുടെ നിർമാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായി വരുകയാണ്.