അടിമാലിയിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് വരുന്നു
അടിമാലി∙ തുമ്പൂർമുഴി മോഡൽ എയറോബിക് മാലിന്യ സംസ്കരണ യൂണിറ്റ് അടിമാലിയിൽ പ്രവർത്തനസജ്ജമാകുന്നു. ഒന്നരലക്ഷം രൂപ മുടക്കി പഞ്ചായത്ത് ഓഫിസ് കവാടത്തിനോടു ചേർന്നാണ് യൂണിറ്റ്.
നിലവിൽവരുന്നതോടെ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യം തള്ളൽ ഒരുപരിധിവരെ തടയാനാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. അടിമാലി ടൗണിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ കാൽനൂറ്റാണ്ടുമുൻപ് കൂമ്പൻപാറയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചെങ്കിലും വിജയിച്ചില്ല.
ഇതിനിടെ മുൻ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളിൽ പത്താംമൈലിന് സമീപം മുടിപ്പാറച്ചാലിൽ നാട്ടുകാരുടെ എതിർപ്പിനെ മറികടന്നു മാലിന്യ സംസ്കരണ പ്ലാന്റിനായി സ്ഥലം കണ്ടെത്തിയിരുന്നു.
തുടർന്ന് ഇപ്പോഴത്തെ ഭരണസമിതി പ്ലാന്റ് നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്നു പിൻമാറേണ്ടിവന്നു.
ഈ സാഹചര്യത്തിലാണു പഞ്ചായത്ത് അധികൃതർ തുമ്പൂർമുഴി മോഡൽ എയറോബിക് മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനുള്ള തീരുമാനത്തിലേക്കെത്തിയത്.
എന്താണു തുമ്പൂർമുഴി മോഡൽ?
തൃശൂർ ജില്ലയിൽ ചാലക്കുടിക്കും ആതിരപ്പിള്ളിക്കും ഇടയിൽ പരിയാരം പഞ്ചായത്തിൽപെട്ട സ്ഥലമാണു തുമ്പൂർമുഴി. ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ എയറോബിക് മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുകയായിരുന്നു. ഇതു ഫലപ്രദമായതോടെയാണ് സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പദ്ധതിയെക്കുറിച്ചു പഠിക്കുന്നത്.
ആദ്യ ഘട്ടത്തിൽ നാല് ബിന്നുകൾ…
അടിമാലിയിലെ എയറോബിക് പ്ലാന്റിൽ നാലു ബിന്നുകളാണ് ആദ്യഘട്ടമായി സ്ഥാപിക്കുന്നത്. അഞ്ചടി ചതുരശ്ര വിസ്തൃതിയിൽ ഏഴ് അടി ഉയരമാണു ബിന്നുകൾക്കുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മുട്ടത്തോട്, നാരങ്ങ ഒഴികെയുള്ള എല്ലാവിധ മാലിന്യങ്ങളും ഇവിടെ സംസ്കരിക്കാനാകും.
നാലിഞ്ച് കനത്തിൽ കരിയിലയിട്ടശേഷം ഇതേഘനത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാം. തുടർന്നു ദുർഗന്ധവും മറ്റും ഇല്ലാതാക്കുന്നതിനായി ഇതിനു മുകളിലായി ചാണകം അല്ലെങ്കിൽ ഇനോകുലം ലായനി തളിക്കും.
വീണ്ടും ഇതിനുമുകളിൽ ഇതേപ്രക്രിയയിലൂടെ മാലിന്യ സംസ്കരണം നടത്താനാകും. ഇപ്പോൾ സ്ഥാപിക്കുന്ന ബിന്നുകൾ തികയാത്ത സാഹചര്യമുണ്ടെങ്കിൽ ബസ് സ്റ്റാൻഡ് പരിസരത്തും ടൗണിലും ബിന്നുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്.
മാലിന്യത്തിൽനിന്നു ജൈവ വളം…
സംസ്കരിക്കുന്ന മാലിന്യങ്ങൾ മൂന്നു മാസം കഴിയുമ്പോൾ പുറത്തെടുക്കാം. വലിയ മുതൽമുടക്കില്ലാത്ത ജൈവവളമായി ഇതു കർഷകർക്കു കൃഷിയിടങ്ങളിൽ ഉപയോഗിക്കാനാകുമെന്നതും പ്രത്യേകതയാണ്. പഞ്ചായത്തിനു കീഴിലെ തൊഴിലാളികൾക്കാകും സംസ്കരണ ബിന്നുകളുടെ ചുമതല. ഇവർക്കു പ്രത്യേക പരിശീലനം നൽകും.
സെപ്റ്റംബർ ആദ്യ വാരത്തിൽ ഉദ്ഘാടനം…
സെപ്റ്റംബർ ആദ്യവാരത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയാണു പഞ്ചായത്ത് അധികൃതർക്കുള്ളത്. പ്ലാന്റുകളിലേക്കു മാലിന്യങ്ങളുമായെത്തുന്നവരിൽനിന്നു മിതമായ ഫീസ് ഈടാക്കും. ഇതു സംബന്ധിച്ച തീരുമാനങ്ങൾ അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ഉണ്ടാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.